ആക്രമണകാരികള്‍, മൂന്ന് കാട്ടാനകളെ പ്രദേശത്ത് നിന്ന് മാറ്റണം; ആവശ്യവുമായി ചിന്നക്കനാല്‍ സ്വദേശികള്‍
കഴിഞ്ഞ ദിവസം സിങ്കുകണ്ടത്ത് കാട്ടാന അക്രമണത്തിൽ ബാബു എന്നയാൾ കൊല്ലപ്പെട്ടിരുന്നു. ബാബുവിന്‍റെ മൃതദേഹവുമായി നാട്ടുകാർ വനംവകുപ്പ് ഓഫീസ് ഉപരോധമടക്കം നടത്തിയതിനെ തുടർന്നാണ് വനംവകുപ്പ് നാട്ടുകാരുടേയും ജനപ്രതിനിധികളുടെയും പൊതുപ്രവര്‍ത്തകരുടേയും യോഗം വിളിച്ചത്.
ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാൽ (chinnakanal), ശാന്തൻപാറ (santhanpara) പഞ്ചായത്തുകളിലെ ആക്രമണകാരികളായ മൂന്ന് കാട്ടാനകളെ പ്രദേശത്ത് നിന്ന് മാറ്റണമെന്ന ശക്തമായ ആവശ്യവുമായി നാട്ടുകാർ. വനംവകുപ്പ് വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് ആവശ്യമുയർന്നത്. വിഷയം വനംവകുപ്പ് മേധാവിയെ രേഖമൂലം അറിയിക്കുമെന്ന് മൂന്നാർ ഡിഎഫ്ഒ ഉറപ്പ് നല്‍കി. കഴിഞ്ഞ ദിവസം സിങ്കുകണ്ടത്ത് കാട്ടാന അക്രമണത്തിൽ ബാബു എന്നയാൾ കൊല്ലപ്പെട്ടിരുന്നു. ബാബുവിന്‍റെ മൃതദേഹവുമായി നാട്ടുകാർ വനംവകുപ്പ് ഓഫീസ് ഉപരോധമടക്കം നടത്തിയതിനെ തുടർന്നാണ് വനംവകുപ്പ് നാട്ടുകാരുടേയും ജനപ്രതിനിധികളുടെയും പൊതുപ്രവര്‍ത്തകരുടേയും യോഗം വിളിച്ചത്. ചിന്നക്കനാൽ പഞ്ചായത്തിൽ നടന്ന യോഗത്തിൽ രൂക്ഷ വിമർശനമാണ് വനം വകുപ്പിനെതിരെ നാട്ടുകാർ ഉന്നയിച്ചത്.
ആക്രമണകാരികളായ മൂന്ന് കാട്ടാനകളെ മതികെട്ടാൻ ദേശീയ ഉദ്യാനത്തിലേക്ക് മാറ്റണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. ജനവാസ മേഖലയിലെത്തുന്ന ഇവയെ നിരീക്ഷിച്ച് നിലയുറപ്പിച്ചിരിക്കുന്ന സ്ഥലത്തെ സംബന്ധിച്ച് കൃത്യമായ വിവരം കൈമാറാൻ മൂന്ന് വാച്ചർമാരെ പ്രത്യേകമായി നിയോഗിച്ചു. ജനവാസ കേന്ദ്രങ്ങൾക്ക് ചുറ്റും ഫെൻസിംഗ് നടത്താമെന്ന ആശയം ജനങ്ങൾ അംഗീകരിച്ചില്ല. നാശനഷ്ടങ്ങള്‍ സംഭവിച്ചവരുടെ ധനസഹായ വിതരണം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കും. മതികെട്ടാൻ ഭാഗത്തു നിന്നും വരുന്ന കാട്ടാനകളെ ആനയിറങ്കൽ മേഖലയിലേക്ക് എത്തിക്കാൻ ഫെൻസിംഗ് നടത്തി പ്രത്യേക പാത ഒരുക്കാനും വനംവകുപ്പ് ആലോചിക്കുന്നുണ്ട്.