K Rail : നെടുവണ്ണൂരില്‍ കെ റെയിലിനെതിരെ പ്രതിഷേധം; ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു
K Rail : കടുത്ത പ്രതിഷേധങ്ങള്‍ക്ക് നടുവിലും പൊലീസുകാരും റവന്യൂ ഉദ്യോഗസ്ഥരും കല്ലിടല്‍ നടപടികളുമായി മുന്നോട്ട് പോവുകയാണ്.
കൊച്ചി: നെടുമ്പാശ്ശേരി നെടുവണ്ണൂരില്‍ കെ റെയിലിനായി (K Rail) കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. വീട്ടമ്മമാര്‍ ഗേറ്റ് അടച്ച് പ്രതിഷേധിച്ചു. പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമായി നാട്ടുകാര്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ പ്രതിഷേധം കടുപ്പിച്ചു. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കടുത്ത പ്രതിഷേധങ്ങള്‍ക്ക് നടുവിലും പൊലീസുകാരും റവന്യൂ ഉദ്യോഗസ്ഥരും കല്ലിടല്‍ നടപടികളുമായി മുന്നോട്ട് പോവുകയാണ്. നെടുമ്പാശ്ശേരി-ചെങ്ങമനാട് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമാണ് നെടുവണ്ണൂര്.
രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്ത് കെ റെയിൽ അടയാളക്കല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥരെ വീട്ടമ്മമാര്‍ പ്രതിരോധിച്ചിരുന്നു. വീട്ടുപറമ്പില്‍ കല്ല് നാട്ടാൻ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷം ഉദ്യോഗസ്ഥർ കല്ലുകൾ നാട്ടുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അങ്കമാലി, നെടുമ്പാശ്ശേരി മേഖലകളിൽ കെ റെയിൽ സംഘത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
- കോവളം എംഎൽഎയുടെ കാർ അടിച്ചുതകർത്തു, അക്രമിയെ പിടികൂടി
തിരുവനന്തപുരം: കോവളം എംഎൽഎ (kovalam MLA) എം വിൻസന്റിന്റെ (M. Vincent) കാർ (Car)അടിച്ചു തകർത്തു.
തിരുവനന്തപുരത്തെ വീടിനു മുന്നിൽ നിർത്തിയിട്ട കാറാണ് ഉച്ചക്കട സ്വദേശി സന്തോഷ് (27) എന്നയാൾ അടിച്ചു തകർത്തത്. അക്രമിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ബാലരാമപുരം പൊലീസ് കേസ് എടുത്തു. മുല്ലപ്പെരിയാർ ഡാം പൊട്ടാൻ പോകുകയാണെന്നും എംഎൽഎ ഒരു നടപടിയും എടുത്തില്ലെന്നും പറഞ്ഞാണ് കാർ തകർത്തതെന്ന് പൊലീസ് അറിയിച്ചു. ഇയാൾ മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്നാണ് പൊലീസ് പറയുന്നത്.
- വീടിന് മുന്നില്‍ നിന്ന വയോധികയുടെ മാല പൊട്ടിച്ച് മുങ്ങി; സിസിടിവി കുടുക്കി, പ്രതികൾ അറസ്റ്റിൽ
ആലപ്പുഴ: ആലപ്പുഴയില്‍ വയോധികയുടെ മാല മോഷ്ടിച്ച (Robbery) കേസിൽ പ്രതികൾ അറസ്റ്റിൽ. വെള്ളക്കിണർ വാർഡിൽ തൻസീറാ മൻസിലിൽ തൻസീർ (27), വെള്ളക്കിണർ വാർഡിൽ തപാൽപറമ്പ് വീട്ടിൽ നൗഷാദ് മകൻ നഹാസ് (31) എന്നിവരാണ് അറസ്റ്റിലായത് (Arrest). കഴിഞ്ഞ പത്തിനായിരുന്നു കേസിനു ആസ്പദമായ സംഭവം. വീടിനു മുൻവശത്തുള്ള റോഡിൽ നിൽക്കുകയിരുന്ന തത്തംപള്ളി വാർഡിൽ ശോഭനയുടെ 20 ഗ്രാം വരുന്ന സ്വർണമാലയാണ് സ്കൂട്ടറിലെത്തിയ പ്രതികൾ പൊട്ടിച്ച് മുങ്ങിയത്.
തുടർന്ന് ശോഭന പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് ആലപ്പുഴ ഡി വൈ എസ് പി, എൻ ആർ ജയരാജിന്റെ മേല്‍നോട്ടത്തില്‍ ആലപ്പുഴ നോർത്ത് ഇൻസ്പെക്ടർ വിനോദ് കെ പി യുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിക്കുകയും ചെയ്തു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ കറുപ്പും വെളുപ്പും കലർന്ന നിറത്തിലുള്ള ഹോണ്ട ഡിയോ സ്കൂട്ടറിലെത്തിയവരാണ് മാലപൊട്ടിച്ചതെന്ന് കണ്ടെത്തി. സ്കൂട്ടറിനെ ചുറ്റിപ്പറ്റി നടന്ന അന്വേഷണം പ്രതികളിലേക്ക് എത്തിചേരുകയായിരുന്നു. ഒന്നാം പ്രതി തൻസീറിനെ മുല്ലാത്ത് വളപ്പിൽ നിന്നും, രണ്ടാം പ്രതി നഹാസിനെ മുരുഗൻ ജംഗ്ഷന് സമീപത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത്.