രമ്യയും ബൽറാമും സംഘവും ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിച്ചു, ലോക്ക്ഡൗൺ ലംഘിച്ചെന്ന് പരാതി
രമ്യ ഹരിദാസ് എംപി, വിടി ബൽറാം, റിയാസ് മുക്കോളി എന്നിവർ, ലോക്ക്ഡൗൺ മാനദണ്ഡം ലംഘിച്ച് പാലക്കാട്ടെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനിരിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. എന്നാൽ മഴയായതിനാൽ അകത്ത് കയറി ഇരുന്നതാണെന്നാണ് രമ്യ ഹരിദാസ് പറയുന്നത്.
പാലക്കാട്: പാലക്കാട്ടെ നഗരത്തിലുള്ള ഒരു റസ്റ്റോറന്‍റിൽ രമ്യ ഹരിദാസ് എംപിയും, വി ടി ബൽറാമും റിയാസ് മുക്കോളിയും അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സമ്പൂർണ ലോക്ക്ഡൗൺ ദിവസമായ ഞായറാഴ്ചയും മറ്റ് ദിവസങ്ങളിലും അടക്കം ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയില്ലെന്നിരിക്കേ, ഇവർ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കാത്തിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇത് ചോദ്യം ചെയ്ത നാട്ടുകാരെ രമ്യ ഹരിദാസിന്‍റെ സുഹൃത്തും കോൺഗ്രസ് നേതാവുമായ പാളയം പ്രദീപ് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
എന്നാൽ മഴയായതിനാലാണ് ഹോട്ടലിൽ കയറിയതെന്നാണ് രമ്യ ഹരിദാസ് എംപിയുടെ വിശദീകരണം. ഭക്ഷണം ഹോട്ടലിൽ ഇരുന്ന് കഴിക്കാൻ താനോ കൂടെയുള്ളവരോ ഉദ്ദേശിച്ചിരുന്നില്ല. പാഴ്സലിനായി കാത്തു നിൽക്കുകയായിരുന്നെന്നും രമ്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേസമയം, രമ്യയും ബൽറാമും സംഘവും കഴിക്കാൻ കയറിയ ഹോട്ടലിനെതിരെ പൊലീസ് കേസെടുത്തു. ലോക്ക്ഡൗൺ ലംഘനത്തിനാണ് പാലക്കാട് കസബ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.
ദൃശ്യങ്ങൾ:
"