കെ കെ ശൈലജയ്ക്ക് മൂന്ന് അപരൻമാരാണുള്ളത്. ഷാഫി പറമ്പിലിന് ഭീഷണിയായി രണ്ട് അപര സ്ഥാനാർത്ഥികളുമുണ്ട്.

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞടുപ്പില്‍ സംസ്ഥാനത്ത് നാമനിർദേശ പത്രികളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കാനിരികെ അപരൻമാരുടെ വിവരങ്ങള്‍ പുറത്ത്. വാശിയേറിയ പോരാട്ടം നടക്കുന്ന വടകരയിൽ അപരൻമാരുടെ ഭീഷണിയിലാണ് മുന്നണി സ്ഥാനാർത്ഥികൾ നേരിടുന്നത്. കെ കെ ശൈലജയ്ക്ക് മൂന്ന് അപരൻമാരാണുള്ളത്. ഷാഫി പറമ്പിലിന് ഭീഷണിയായി രണ്ട് അപര സ്ഥാനാർത്ഥികളുമുണ്ട്. കോഴിക്കോട്ടെ മുന്നണി സ്ഥാനാർത്ഥികളും അപരഭീഷണിയിലാണ്. എളമരം കരിമീനും എം കെ. രാഘവനും മൂന്ന് അപരൻമാരാണ് ഉള്ളത്.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം, കോട്ടയത്ത് അപരനായി പത്രിക നൽകിയവരിൽ സിപിഎം നേതാവുമുണ്ട് എന്നാണ് ശ്രദ്ധേയം. പാറത്തോട് ലോക്കൽ കമ്മിറ്റി അംഗം ഫ്രാൻസിസ് ജോർജാണ് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ അപരനായത്. തൃശ്ശൂർ അഞ്ചേരി സ്വദേശി ഫ്രാൻസിസ് ഇ ജോർജ് ആണ് കോട്ടയത്ത് പത്രിക നൽകിയ മറ്റൊരു അപരൻ. മാവേലിക്കരയിൽ കൊടിക്കുന്നിലിന് രണ്ട് അപരൻമാരാണ് ഉള്ളത്. ത്രികോണപ്പോരാട്ടം നടക്കുന്ന തിരുവനന്തപുരത്ത് ശശി തരൂരിനും അപരനുണ്ട്. വിളപ്പിൽശാല സ്വദേശിയായ ശശിയാണ് തിരുവനന്തപുരത്ത് പത്രിക നൽകിയത്.

അതേസമയം, സംസ്ഥാനത്ത് നാമനിർദേശ പത്രികളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. 20 മണ്ഡലങ്ങളിലായി 290 സ്ഥാനാർത്ഥികളാണ് പത്രിക സമർപ്പിച്ചത്. ആകെ 499 പത്രികകളാണ് ലഭിച്ചത്. പത്രിക സമര്‍പ്പണത്തിന്റെ അവസാന ദിവസമായ ഇന്നലെ മാത്രം 252 നാമനിര്‍ദ്ദേശ പത്രികകളാണ് ലഭിച്ചു. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കുന്നതോടെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപമാകും.