'നവാസിന്‍റെ അറസ്റ്റിലേക്ക് ഹരിത കാര്യങ്ങള്‍ എത്തിച്ചു'; സൈബര്‍ ആക്രമണം ശരിയല്ലെന്നും മുനീര്‍
തനിക്ക് പാര്‍ട്ടി തീരുമാനത്തിനൊപ്പമേ നില്‍ക്കാന്‍ കഴിയു. പാര്‍ട്ടി തീരുമാനത്തില്‍ ഹരിത മുന്‍ ഭാരവാഹികള്‍ തൃപ്‍തരല്ല. അവര്‍ക്കെതിരായ സൈബര്‍ ആക്രമണം ശരിയല്ലെന്നും മുനീര്‍.
കോഴിക്കോട്: ഹരിത മുന്‍ ഭാരവാഹികളെ പുറത്താക്കിയിട്ടില്ലെന്നും സ്ഥാനങ്ങളില്‍ നിന്ന് നീക്കുകയാണ് ചെയ്തതെന്നും എംകെ മുനീര്‍. വനിതാ കമ്മീഷന് നല്‍കിയ പരാതി പിൻവലിക്കാൻ നേതാക്കളോട് ആവശ്യപ്പെട്ടെങ്കിലും അതിന് അവർ തയ്യാറായില്ല. പി കെ നവാസിന്‍റെ അറസ്റ്റിലേക്ക് വരെ കാര്യങ്ങളില്‍ എത്തിച്ചതിനാല്‍ നടപടി നേരിടേണ്ടി വന്നു. ഹരിത നേതാക്കള്‍ക്കെതിരായ നടപടി ഈമാസം 26 ന് ചേരുന്ന ലീഗ് പ്രവര്‍ത്തക സമിതി ചര്‍ച്ച ചെയ്യും. തനിക്ക് പാര്‍ട്ടി തീരുമാനത്തിനൊപ്പമേ നില്‍ക്കാന്‍ കഴിയു. പാര്‍ട്ടി തീരുമാനത്തില്‍ ഹരിത മുന്‍ ഭാരവാഹികള്‍ തൃപ്‍തരല്ല. അവര്‍ക്കെതിരായ സൈബര്‍ ആക്രമണം ശരിയല്ലെന്നും മുനീര്‍ പറഞ്ഞു.
അതേസമയം ഹരിത വിഷയത്തില്‍ നാളെ വിശദമായ പ്രതികരണം നടത്തുമെന്നായിരുന്നു കെപിഎ മദീജിന്‍റെ പ്രതികരണം. എന്നാല്‍ ലീഗില്‍ നിന്ന് ഇനി നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നായിരുന്നു ഹരിത നേതാക്കളുടെ വാക്കുകള്‍. ഹരിത പ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്‍കിയ എംഎസ്എഫ് നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി തുടരുന്നതിലും പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയരുന്നത്. വിഷയം കൈകാര്യം ചെയ്തതില്‍ പിഎംഎ സലാം അടക്കമുളള നേതാക്കള്‍ക്ക് വീഴ്ച പറ്റിയെന്ന വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona