പാര്‍ട്ടി  നേതാക്കളോടോ എന്നോടോ ആനി രാജക്ക് ചോദിക്കാമായിരുന്നു എന്നും മണി പറഞ്ഞു. കെ കെ ശിവരാമന് മറുപടിയില്ലെന്നും തന്നോട് ചോദിക്കാമായിരുന്നെന്നും മണി പറഞ്ഞു. 

തിരുവനന്തപുരം: കെ കെ രമക്കെതിരായ വിവാദ പരാമർശം തിരുത്താതെയും വിമർശിച്ച സിപിഐ നേതാവ് ആനി രാജയെ അധിക്ഷേപിച്ചും എം എം മണി. പ്രതിഷേധം കടുക്കുമ്പോഴും രമക്കെതിരായ വിവാദ പരാമർശത്തിൽ മണി തിരുത്താനില്ല. തെറ്റൊന്നും പറഞ്ഞിട്ടില്ല. രമയെ വിധവ എന്ന് പറഞ്ഞത് യുഡിഎഫ് ആണെന്നും മണി പറഞ്ഞു. പാര്‍ട്ടി നേതാക്കളോടോ എന്നോടോ ആനി രാജക്ക് ചോദിക്കാമായിരുന്നു എന്നും മണി പറഞ്ഞു. കെ കെ ശിവരാമന് മറുപടിയില്ലെന്നും തന്നോട് ചോദിക്കാമായിരുന്നെന്നും മണി പറഞ്ഞു. 

YouTube video player

എം എം മണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമനും ആനി രാജയും രംഗത്തെത്തിയിരുന്നു. പുലയാട്ട് ഭാഷ മണി നിരന്തരം ഉപയോഗിച്ചുകൊണ്ട് ഇരിക്കുകയാണ്. അത് നാട്ടുഭാഷയെന്ന വ്യാഖ്യാനം തെറ്റാണ്. നാട്ടുഭാഷയെന്ന് പറഞ്ഞ് മണിക്ക് ഒഴിയാനാവില്ല. അന്തസുള്ള ഭാഷ ഉപയോഗിക്കണം. ഇടതു പക്ഷത്തിന്‍റേത് സ്ത്രീപക്ഷ രാഷ്ട്രീയമാണെന്നും ശിവരാമന്‍ പറഞ്ഞിരുന്നു.

ആനി രാജയും രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. കേരളത്തില്‍ നിന്ന് സ്ത്രീപക്ഷ രാഷ്ട്രീയത്തിന്‍റെ ബാലപാഠങ്ങള്‍ പഠിച്ചുകൊണ്ട് ദില്ലിയിലേക്ക് വന്നയാളാണ് താന്‍. സ്ത്രീപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുകയെന്നതാണ് സുശീല ഗോപാലനെ പോലുള്ള നേതാക്കൾ നേതൃത്വം നൽകിയ ദേശീയ മഹിളാ ഫെഡറേഷന്‍റെ ഉത്തരവാദിത്തം. ആ ഉത്തരവാദിത്തം വഹിക്കുന്ന ആളാണ് താൻ. തന്‍റെ ചുമതല സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തി പിടിക്കുക എന്നതാണ്. അത് ദില്ലിയിലായാലും വിദേശത്ത് നിന്നായാലും ചെയ്യുമെന്നും ആനി രാജ വ്യക്തമാക്കി. കേരളം തന്‍റെ നാടാണ്. ആര്‍എസ്എസിന്‍റെയും ബിജെപിയുടെയും പൊലീസിനെ ഭയക്കാതെയാണ് സ്ത്രീപക്ഷരാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകുന്നതെന്നും ആനി രാജ പറഞ്ഞു.