ശിവശങ്കറിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു; ജാമ്യാപേക്ഷ ചൊവ്വാഴ്ച വിധി പറയാൻ മാറ്റി
ഈ മാസം 26 വരെയാണ് കോടതി എം ശിവശങ്കറിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്
കൊച്ചി: എം ശിവശങ്കറെ ഈ മാസം 26 വരെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ശിവശങ്കർ നൽകിയ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച വിധി പറയും. സ്വർണ്ണക്കളക്കടത്തിൽ ശിവശങ്കറിന് അറിവ് മാത്രമല്ല ഉണ്ടായിരുന്നതെന്നും ഇതിന് ഒത്താശ ചെയ്തിരുന്നെന്നും എൻഫോഴ്സ്മെന്‍റ് കോടതിയിൽ വാദിച്ചു.
പകൽ മുഴുവൻ നീണ്ട് നിന്ന വാദങ്ങൾക്കൊടുവിലാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി ശിവശങ്കറെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തത്. തുടർന്ന് വൈകീട്ട് 5.15 ഓടെ കാക്കനാട് ജില്ല ജയിലിലേക്ക് മാറ്റി. ശിവശങ്കർ നൽകിയ ജാമ്യാപേക്ഷയിൽ കോടതി ചൊവ്വാഴ്ച വിധി പറയും. സ്വർണ്ണക്കളക്കടത്തിനെ കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നെന്ന് രണ്ട് ദിവസം മുൻപ് സ്വപ്ന ഇഡിക്ക് മൊഴി നൽകിയിരുന്നു. എന്നാൽ ഇന്ന് ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ കൂടുതൽ ഗുരുതരമായ ആരോപണങ്ങളാണ് ഇഡിയുടെ അഭിഭാഷകൻ ശിവശങ്കറിനെതിരെ ചുമത്തിയത്.
നയതന്ത്ര ചാനലിലൂടെയുള്ള സ്വർണ്ണക്കടത്തിന് ശിവശങ്കർ എല്ലാ ഒത്താശയും ചെയ്തിരുന്നെന്ന് അഢീഷണൽ സോളിസിറ്റർ ജനറൽ വാദിച്ചു. പ്രതികളുടെ മൊഴി പ്രകാരം 2019 നവംബറിലാണ് കള്ളക്കടത്ത് തുടങ്ങിയത്.എന്നാൽ അതിന് മുൻപേ തന്നെ സ്വപ്നയുമായി വിവിധ കുറ്റകൃത്യങ്ങളിൽ ശിവശങ്കർ ഏർപ്പെട്ടിരുന്നെന്ന് ഇഡിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഇത്തരം പ്രവർത്തനങ്ങളിലൂടെ ശിവശങ്കർ അനധികൃതമായി സ്വത്ത് സമ്പാദിച്ചിരുന്നെന്നും ഇത് ഒളിപ്പിക്കുന്നതിനായാണ് സ്വപ്നയെ മുൻനിർത്തി 2018 ൽ രണ്ട് ലോക്കറുകളും തുടങ്ങിയത്.
എന്നാൽ സ്വപ്നയെ പൂർണ്ണമായി വിശ്വാസം ഇല്ലാത്തതിനാൽ തന്‍റെ വിശ്വസ്തനായ ചാർട്ടേണ്ട് അക്കൗണ്ടന്‍റ് വേണുഗോപാലിനെ ലോക്കറിന്‍റെ സംയുക്ത ഉടമകളിൽ ഒരാൾ ആക്കി. പിന്നീട് കൂടുതൽ പണം വരാൻ തുടങ്ങിയതോടെ മൂന്നാമത് ലോക്കർ തുടങ്ങാനും ശിവശങ്കർ സ്വപ്നയോട് ആവശ്യപ്പെട്ടിരുന്നു. ശിവശങ്കറിനെ രക്ഷപ്പെടുത്താനായി സ്വപ്ന തുടക്കത്തിൽ തെറ്റായ മൊഴി നൽകിയിരുന്നെന്നും ഇഡി ആരോപിച്ചു. ലോക്കറിൽ കണ്ടെത്തിയ 1 കോടി രൂപ ലൈഫ് മിഷൻ പദ്ധതിയിൽ ശിവശങ്കറിനുള്ള കോഴ പണം ആയിരുന്നുവെന്നും ഇഡി വാദിച്ചു.
എന്നാൽ ആരോപണങ്ങൾ ശിവശങ്കറിന്‍റെ അഭിഭാഷകൻ നിഷേധിച്ചു. ശിവശങ്കറിനെതിരെ സ്വപ്‍നയുടെ മൊഴി മാത്രമാണ് തെളിവായി ഉളളത്. കടുത്ത മാനസിക സമ്മർദ്ദത്തിൽ കഴിയുന്ന സ്വപ്നയെ കൊണ്ട് ഇത്തരത്തിൽ മൊഴി വാങ്ങുകയായിരുന്നു. നേരത്തെ എൻഐഎ കസ്റ്റംസും വിശദമായി ചോദ്യം ചെയ്തിട്ടും,ശിവശങ്കറിനെതിരെ ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ശിവശങ്കറിന്‍റെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു.