എൻഐഎ കേസ്; എം ശിവശങ്കർ പ്രതിയല്ലെന്ന് പ്രോസിക്യൂട്ടർ, മുൻകൂർ ജാമ്യാഹര്‍ജി തീര്‍പ്പാക്കി
ശിവശങ്കറിനെ പ്രതി ചേർക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും അതിനാല്‍ ജാമ്യപേക്ഷ പരിഗണിക്കേണ്ടതില്ലെന്നും പ്രോസിക്യൂട്ടർ എൻഐഎ കോടതിയില്‍ പറഞ്ഞു.
കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻഐഎ കേസിൽ എം ശിവശങ്കർ നൽകിയ മുന്‍കൂര്‍ ജാമ്യാഹര്‍ജി തീര്‍പ്പാക്കി. നിലവിൽ ശിവശങ്കർ പ്രതിയല്ല. ശിവശങ്കറിനെ പ്രതി ചേർക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും അതിനാല്‍ ജാമ്യപേക്ഷ പരിഗണിക്കേണ്ടതില്ലെന്നും പ്രോസിക്യൂട്ടർ എൻഐഎ കോടതിയില്‍ പറഞ്ഞു. എന്‍ഐഎ വാദം രേഖപ്പെടുത്തി ഹർജി കോടതി തീർപ്പാക്കുകയായിരുന്നു.
അതേസമയം, കസ്റ്റംസ്, എൻഫോഴ്‌സ്മെൻ്റ് കേസുകളിൽ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷകൾ നാളെ വിധി പറയാൻ മാറ്റി വെച്ചിരിക്കുകയാണ്. മുൻകൂർ ജാമ്യത്തെ എതിർത്ത് എൻഫോഴ്സ്മെൻ്റ് ഇന്നലെ എതിർ സത്യവാങ്ങ്മൂലം നൽകിയിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ വേണ്ടി വന്നേക്കാമെന്നും സത്യവാങ്ങ്മൂലത്തിൽ പറയുന്നു. സ്വപ്നയുടെ സ്വർണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിയാതിരിക്കാൻ സാധ്യതയില്ലെന്നും ഇഡിയുടെ സത്യവാങ്മൂലത്തിലുണ്ട്.