നടപടിക്ക് പിന്നില്‍ മാധ്യമവിചാരണയും ബാഹ്യസമ്മര്‍ദവുമുണ്ട്. രാഷ്ട്രീയ താല്‍പ്പര്യവും നടപടിക്ക് കാരണമായെന്നാണ് ശിവശങ്കറിന്‍റെ വാദം.
കൊച്ചി: സസ്പെൻഷൻ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വർണക്കടത്ത് കേസിലെ പ്രതിയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം ശിവശങ്കർ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. സ്പേസ് പാർക്കിൽ സ്വപ്ന സുരേഷിനെ നിയമിച്ചതിൽ അഖിലേന്ത്യാ സർവ്വീസ് ചട്ടങ്ങളുടെ ലംഘനമുണ്ടായെന്ന് കണ്ടെത്തിയാണ് 2020 ജൂലൈ 17 ന് ശിവശങ്കറിനെ സസ്പെൻഡ് ചെയ്തത്.
ഈ ഉത്തരവ് നിയമ വിരുദ്ധമാണെന്നാണ് ഹർജിയിൽ പറയുന്നത്. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങിയാണ് സർക്കാർ തനിക്കെതിരെ നടപടിയെടുത്തത്. എന്നാൽ തന്‍റെ ഭാഗം കേൾക്കാൻ അച്ചടക്ക സമിതി തയ്യാറായില്ലെന്നും ഹർജിയിൽ പറയുന്നു. ഈ സാഹചര്യത്തിൽ നിയമവിരുദ്ധമായ സസ്പെൻഷൻ ഉത്തരവുകൾ റദ്ദാക്കി സർവ്വീസ് കാലയളവാക്കി കണക്കാക്കണമെന്ന് ട്രൈബ്യൂണലില്‍ നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി ഫയലിൽ സ്വീകരിച്ച് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ചീഫ് സെക്രട്ടറി അടക്കമുള്ളവരിൽ നിന്ന് വിശദീകരണം തേടി.
