കെ ബാബുവിന്‍റെ വിജയം അസാധുവാക്കണം; സ്വരാജിന്‍റെ ഹർജി ഇന്ന് പരിഗണിക്കും
മണ്ഡലത്തിൽ ശബരിമല അയ്യപ്പൻറെ പേര് പറഞ്ഞ് ബാബു വോട്ട് അഭ്യർത്ഥിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വരാജ് കോടതിയെ സമീപിച്ചത്. ചുവരെഴുത്തിലും സ്ലിപ്പിലും അയ്യപ്പന്റെ ചിത്രവും പേരും ഉപയോഗിച്ചെന്നും ഇത് ചട്ടലംഘനമാണെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചിട്ടുണ്ട്.
കൊച്ചി: തൃപ്പൂണിത്തുറ എംഎൽഎ കെ ബാബുവിന്‍റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് സിപിഎം സ്ഥാനാർത്ഥി എം സ്വരാജ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ എതിർ കക്ഷിയായ കെ ബാബുവിന് ഹൈക്കോടതി നേരത്തെ നോട്ടീസയച്ചിരുന്നു. മണ്ഡലത്തിൽ ശബരിമല അയ്യപ്പൻറെ പേര് പറഞ്ഞ് ബാബു വോട്ട് അഭ്യർത്ഥിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വരാജ് കോടതിയെ സമീപിച്ചത്.
ചുവരെഴുത്തിലും സ്ലിപ്പിലും അയ്യപ്പന്റെ ചിത്രവും പേരും ഉപയോഗിച്ചെന്നും ഇത് ചട്ടലംഘനമാണെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചിട്ടുണ്ട്. അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച് തെരഞ്ഞെടുപ്പ് സ്ലിപ്പ് മണ്ഡലത്തിൽ വിതരണം ചെയ്തു എന്ന് ഹർജിയിൽ പറയുന്നു. സ്ലിപ്പിൽ ശബരിമല അയ്യപ്പന്‍റെ ചിത്രവും കെ ബാബുവിന്‍റെ പേരും കൈപ്പത്തി ചിഹ്നവും ഉൾപ്പെടുത്തി.
മത്സരം ശബരിമല അയ്യപ്പനും എം സ്വരാജും തമ്മിൽ ആണെന്ന് ബാബു പ്രചാരണം നടത്തിയെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തിൽ കെ ബാബുവിന്‍റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് സ്വരാജിന്‍റെ ആവശ്യം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.