'വർഗീയ ഇടപെടലിന് സ്ഥാനമില്ലെന്ന് കേരളം തെളിയിച്ചു, ന്യൂനപക്ഷങ്ങളെ സംഘപരിവാർ തമ്മിൽ തല്ലിക്കുന്നു': ഗോവിന്ദൻ
കളമശ്ശേരി സംഭവത്തിന്റെ പശ്ചാത്തലത്തിൽ വർഗീയ ധ്രൂവീകരണത്തിന് ചിലർ ശ്രമിക്കുന്നത് ഗൗരവമുള്ള കാര്യമാണ്. കേരളം ഒറ്റക്കെട്ടായി ഇതിനെ ചെറുക്കുമെന്ന് എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

തിരുവനന്തപുരം: വർഗീയ ഇടപെടലിന് സ്ഥാനമില്ലെന്ന് കേരളം തെളിയിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കളമശ്ശേരി സംഭവത്തിന്റെ പശ്ചാത്തലത്തിൽ വർഗീയ ധ്രൂവീകരണത്തിന് ചിലർ ശ്രമിക്കുന്നത് ഗൗരവമുള്ള കാര്യമാണ്. വർഗീയ ചേരിതിരിവ് ഉണ്ടാക്കി രാഷ്ട്രീയ നേട്ടമാണ് ഇവര്‍ ഉദ്ദേശിക്കുന്നത്. കേരളം ഒറ്റക്കെട്ടായി ഇതിനെ ചെറുക്കുമെന്ന് എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
മതനിരപേക്ഷതയ്ക്ക് സർക്കാരും പ്രതിപക്ഷവും ഒറ്റക്കെട്ടായി. സർക്കാർ നീക്കവും മികച്ചതായിരുന്നു. സർവകക്ഷിയോഗം വിളിച്ചത് മാതൃകാപരമായ നടപടിയായിരുന്നുവെന്നും എം വി ഗോവിന്ദൻ പ്രശംസിച്ചു. വർഗീയ ഇടപെടലിനൊന്നും സ്ഥാനമില്ലെന്ന് കേരളം വീണ്ടും തെളിയിച്ചു. നാടിന്റെ താൽപര്യത്തിന് വിരുദ്ധമായ നിലപാട് ബിജെപിക്കുള്ളത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന അപലപനീയമാണെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു. ന്യൂനപക്ഷങ്ങളെ സംഘപരിവാർ തമ്മിൽ തല്ലിക്കുന്നുവെന്നും ഗോവിന്ദൻ വിമര്‍ശിച്ചു.
കേരളത്തിന്റെ സാമൂഹ്യ മുന്നേറ്റത്തിൽ ബിജപിക്ക് ഒരു പങ്കുമില്ല. കലക്കവെള്ളത്തിൽ മീൻപിടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വാർത്തകൾ സൃഷ്ടിക്കാൻ ചിലര്‍ ബോധ പൂർവ്വം ശ്രമം നടത്തുന്നുവെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. ചില തെറ്റിദ്ധാരണ ജനകമായ വാർത്തകൾ പുറത്ത് വരുന്നുണ്ടെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു.