രാജ്യത്തിന്‍റെ ഭാവി തലമുറയ്ക്കായി മികച്ച പ്രവര്‍ത്തനം നടത്താന്‍ പ്രധാനമന്ത്രിക്ക് നല്ല ആരോഗ്യവും ദീര്‍ഘായസും നല്‍കുന്നതിനായി പ്രത്യേക പ്രാര്‍ത്ഥന നടത്തിയതായും യൂസുഫ് അലി ട്വിറ്ററില്‍ കുറിച്ചു.  

കൊച്ചി: പഞ്ചാബിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) കര്‍ഷക രോഷത്തെ (Farmers protest) തുടര്‍ന്ന് ഫ്‌ളൈ ഓവറില്‍ 20 മിനിറ്റ് കുടുങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി പ്രമുഖ വ്യവസായി എം എ യൂസുഫ് അലി (MA Yusuff Ali). പ്രധാനമന്ത്രിയുടെ യാത്ര തടസപ്പെട്ടത് ദൗര്‍ഭാഗ്യകരമാണെന്ന് യൂസുഫ് അലി ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രിയുടെ യാത്ര തടസപ്പട്ടത് ദുഖകരവും ദൗര്‍ഭാഗ്യകരവുമാണെന്ന് യൂസുഫ് അലി പറഞ്ഞു.

നമ്മുടെ രാജ്യത്തിന്‍റെ ഭാവി തലമുറയ്ക്കായി മികച്ച പ്രവര്‍ത്തനം നടത്താന്‍ പ്രധാനമന്ത്രിക്ക് നല്ല ആരോഗ്യവും ദീര്‍ഘായസും നല്‍കുന്നതിനായി പ്രത്യേക പ്രാര്‍ത്ഥന നടത്തിയതായും യൂസുഫ് അലി ട്വിറ്ററില്‍ കുറിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണപരിപാടികൾക്കായി കഴിഞ്ഞ ദിവസം പഞ്ചാബിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ കര്‍ഷകര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. 

Scroll to load tweet…

ഹുസൈൻവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രതിഷേധമുണ്ടായത്. ഇതോടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 15 മുതൽ 20 മിനിറ്റ് വരെ ഒരു ഫ്ലൈ ഓവറിൽ കുടുങ്ങി. വൻസുരക്ഷാ വീഴ്ചയാണ് പഞ്ചാബ് സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്ന് കേന്ദ്രം ആരോപിക്കുന്നു. പഞ്ചാബ് സ‍ർക്കാർ മനഃപൂർവം പ്രധാനമന്ത്രിയുടെ ഒരു പരിപാടി അലങ്കോലമാക്കാൻ ശ്രമിച്ചുവെന്നാണ് ബിജെപി ആരോപിക്കുന്നത്.

സുരക്ഷാ വീഴ്ച സംഭവിച്ചതില്‍ പ്രധാനമന്ത്രിയും കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചത്. ഉദ്യോഗസ്ഥരോട് അതൃപ്തി പ്രകടിപ്പിച്ച മോദി, ജീവനോടെ തിരികെ എത്തിയതിന് മുഖ്യമന്ത്രിക്ക് നന്ദി അറിയിക്കണമെന്ന് പറഞ്ഞു. ഭട്ടിന്‍ഡ വിമാനത്താവളത്തില്‍ തിരികെ എത്തിയപ്പോഴാണ് മോദി ഇങ്ങനെ പറഞ്ഞത്. ''നിങ്ങളുടെ മുഖ്യമന്ത്രിക്ക് നന്ദി. ഞാന്‍ ഭാട്ടിന്‍ഡ വിമാനത്താവളത്തില്‍ ജീവനോടെ തിരിച്ചെത്തിയല്ലോ''- അദ്ദേഹം വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരോട് പറഞ്ഞു.