മധുപാലിന്‍റെ പരാതി ശരിയെന്ന് തെളിഞ്ഞു; 5714 രൂപയുടെ ബില്‍ 300 ആക്കി കെഎസ്ഇബി
പേരൂർക്കട സെക്ഷനിലെ ഫെബ്രുവരി 12 മുതൽ അടച്ചിട്ടിരിക്കുന്ന വീട്ടിൽ ജൂൺ നാലിന് റീഡിങ് എടുത്തപ്പോൾ നൽകിയത് 5,714 രൂപയുടെ ബില്ലാണെന്നായിരുന്നു മധുപാല്‍ അറിയിച്ചത്.
തിരുവനന്തപുരം: അടഞ്ഞുകിടന്ന വീടിന് ഉയര്‍ന്ന വൈദ്യുതി ബില്‍ ഈടാക്കിയ നടപടിക്കെതിരെ നടന്‍ മധുപാല്‍ ഉന്നയിച്ച പരാതി ശരിയെന്ന് തെളിഞ്ഞു. മധുപാലിന്‍റെ വീടിന് ഈടാക്കിയ 5,714 രൂപയുടെ ബില്‍ 300 രൂപയായി കുറച്ചുനല്‍കി. ഏഷ്യാനെറ്റ് ന്യൂസിന്‍റെ 'ഷോക്കടിപ്പിച്ച് വൈദ്യുതി ബില്ല്' ചര്‍ച്ചയിലൂടെയാണ് മധുപാല്‍ കെഎസ്ഇബി അമിത ബില്‍ ഈടാക്കിയെന്ന പരാതി ഉന്നയിച്ചത്. പരാതി പരിഗണിക്കുന്ന നടപടി സ്വാഗതാര്‍ഹമെന്നായിരുന്നു മധുപാലിന്‍റെ പ്രതികരണം.
നാല് മാസമായി അടഞ്ഞ് കിടന്ന മധുപാലിന്‍റെ വീടിന് ഉയര്‍ന്ന വൈദ്യുതി ബില്ലാണ് ഈടാക്കിയത്. പേരൂർക്കട സെക്ഷനിലെ ഫെബ്രുവരി 12 മുതൽ അടച്ചിട്ടിരിക്കുന്ന വീട്ടിൽ ജൂൺ നാലിന് റീഡിങ് എടുത്തപ്പോൾ നൽകിയത് 5,714 രൂപയുടെ ബില്ല്. വീട് പൂട്ടി കിടക്കുകയാണ് എന്ന് ബില്ലില്‍ എഴുതിയിട്ടുണ്ടെന്നും എന്നിട്ടാണ് ഉയര്‍ന്ന ബില്ല് വന്നതെന്നുമായിരുന്നു മധുപാലിന്‍റെ ആരോപണം. പരാതി പരിശോധിക്കുമെന്നും ആവശ്യമായ നടപടികള്‍ എടുക്കുമെന്നും ഇന്നലെ തന്നെ കെഎസ്ഇബി ചെയര്‍മാന്‍ എൻ എസ് പിള്ള വ്യക്തമാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് മധുപാലിന്‍റെ പരാതി ശരിയെന്ന് തെളിഞ്ഞത്.