ഫാത്തിമയുടെ ലാപ്ടോപ്പും ടാബും വിദഗ്ധ പരിശോധനയ്ക്കായി സൈബർ ലാബിലേക്ക് കൈമാറും.

ചെന്നൈ: മദ്രാസ് ഐഐടി വിദ്യാർത്ഥി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ കുറ്റക്കാർക്ക് എതിരെ നടപടി വൈകുന്നതിൽ പ്രതിഷേധം തുടരുന്നു. നിർണായക വിവരങ്ങൾ അടങ്ങിയ ഫാത്തിമയുടെ ഫോൺ വീട്ടുകാരുടെ സാന്നിധ്യത്തിൽ ഫോറൻസിക് സംഘം പരിശോധിച്ചു. ഫാത്തിമയുടെ ലാപ്ടോപ്പും ടാബും വിദഗ്ധ പരിശോധനയ്ക്കായി സൈബർ ലാബിലേക്ക് കൈമാറും.

Add Asianetnews as a Preferred SourcegooglePreferred

അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്നും കുറ്റക്കാർക്ക് എതിരെ ഉടൻ നടപടി ഉണ്ടാകുമെന്ന് കരുതുന്നതായും ഫാത്തിമ ലത്തീഫിന്‍റെ സഹോദരി ഐഷ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. 

ഫോൺ തുറന്ന് പരിശോധിക്കാൻ ഹാജരാകണമെന്ന് ചൂണ്ടികാട്ടി ഫോറൻസിക് വകുപ്പിന്‍റെ ആവശ്യപ്രകാരം കുടുംബത്തിന് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി സമൻസ് അയച്ചിരുന്നു. ഇതിന് പിന്നാലെ കുടുംബം ചെന്നൈയിലെത്തി. 

കേസിൽ ഏറ്റവും നിർണ്ണായകമായ തെളിവാണ് ഫാത്തിമയുടെ മൊബൈൽ ഫോണിലെ ആത്മഹത്യാക്കുറിപ്പ്. അതേസമയം സഹപാഠികളെ ഉൾപ്പടെ നിരവധി പേരെ ചോദ്യം ചെയ്തെങ്കിലും ആരോപണവിധേയരായ അധ്യാപകർക്ക് എതിരെ കാര്യമായ തെളിവ് ലഭിച്ചിട്ടില്ലെന്ന നിലപാടിലാണ് പൊലീസ്.