മകരവിളക്ക്: സുരക്ഷ ശക്തം, ശബരിമലയില്‍ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ
ഇലവുങ്കൽ മുതൽ ളാഹ വരെ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സ്ഥലങ്ങളിൽ തീർത്ഥാടകർക്ക് കുടിവെള്ളവും ശൗചാലയ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് ജില്ലാ ഭരണകൂടം
പത്തനംതിട്ട: മകരവിളക്ക് പൂജക്ക് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കേ ശബരിമലയില്‍ തിരുവാഭരണ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ജനുവരി13 നാണ് പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണഘോഷയാത്ര പുറപ്പെടുന്നത്. ഇതിന് മുന്നോടിയായി തിരുവാഭരണ ഘോഷയാത്ര കടന്നു പോകുന്ന പാത നവീകരണം പുരോഗമിക്കുകയാണ്.
മകരവിളക്ക് ദർശനത്തിനായി എട്ടു കേന്ദ്രങ്ങളാണ് ഉള്ളത്. ഇവിടങ്ങളിൽ ബാരിക്കേഡ് വെച്ചു തീർത്ഥാടകരെ നിയന്ത്രിക്കും. സുരക്ഷ പരിശോധനകളും കർശനമാക്കും. ഇലവുങ്കൽ മുതൽ ളാഹ വരെ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സ്ഥലങ്ങളിൽ തീർത്ഥാടകർക്ക് കുടിവെള്ളവും ശൗചാലയ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാൻ വിവിധ സ്വകാര്യ ആശുപത്രികളിലെ ആംബുലൻസുകൾ ജില്ലാ ഭരണകൂടം ഏറ്റെടുത്തു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചാർജ്ജ് ഓഫീസർമാരെയും നിയമിച്ചിട്ടുണ്ട്.