വോട്ടിംഗ് യന്ത്രങ്ങൾ ത്രിതല സുരക്ഷയോടെയാണ് സൂക്ഷിക്കുന്നതെന്നും എല്ലാ നടപടികളും തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ്ഗനിർദ്ദേശപ്രകാരമാണെന്നും മലപ്പുറം കളക്ടർ. യുഡിഎഫ് ആരോപണം അദ്ദേഹം നിഷേധിച്ചു.
മലപ്പുറം: സ്ട്രോങ് റൂം തുറക്കാൻ താൻ നിർദേശം നൽകിയെന്ന ആരോപണത്തിൽ വിശദീകരണവുമായി മലപ്പുറം ജില്ലാ കളക്ടർ വിനയ് ഗോയൽ. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കളക്ടർ പറഞ്ഞു. വോട്ടെടുപ്പിൽ ഉപയോഗിച്ച എല്ലാ വോട്ടിംഗ് യന്ത്രങ്ങളും പോളിംഗ് പൂർത്തിയായ ശേഷം അതേ ദിവസം തന്നെ സീൽ ചെയ്തു രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ അതത് മണ്ഡലങ്ങളുടെ സ്ട്രോങ് റൂമുകളിലേക്ക് മാറ്റി. പൂർണ്ണമായ വീഡിയോഗ്രഫി, സി സി ടി വി സംവിധാനങ്ങളോട് കൂടി സീൽ ചെയ്തു സൂക്ഷിച്ചിരിക്കുകയാണ്. കേന്ദ്ര സായുധ സേന ഉൾപ്പെടെയുള്ള ത്രിതല സുരക്ഷാ സംവിധാനത്തോടെയാണ് പ്രസ്തുത വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. വോട്ടെടുപ്പിന് ഉപയോഗിക്കാത്ത റിസർവ് വോട്ടിംഗ് യന്ത്രങ്ങളാണ് ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ചട്ടപ്രകാരം അറിയിച്ച ശേഷം ജില്ലാതല ഇ വി എം വെയർ ഹൗസിലേക്ക് മാറ്റാറുള്ളത്. ഇത് എല്ലാ തെരഞ്ഞെടുപ്പുകളിലും സ്വീകരിക്കുന്ന നിയമാനുസൃതമായ പ്രക്രിയയാണ്. തെരഞ്ഞെടുപ്പ് കമീഷൻ്റെ കൃത്യവും ലിഖിതവുമായ മാർഗനിർദ്ദേശങ്ങൾ പ്രകാരമാണ് ഇതുൾപ്പെടെയുള്ള എല്ലാ തെരഞ്ഞെടുപ്പ് നടപടികളും സ്വീകരിക്കുന്നത്. രാഷ്ട്രീയ പ്രതിനിധികളെയും സ്ഥാനാർത്ഥികളെയും അറിയിക്കാതെ വോട്ടിങ് മെഷീനുകൾ സംബന്ധിച്ചതോ പൊതുവായതോ ആയ ഒരു ഇലക്ഷൻ നടപടിയും സ്വീകരിക്കാറില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്നും ജില്ലാ കലക്ടർ അറിയിച്ചു.
യുഡിഎഫ് ജില്ലാ ചെയർമാൻ പറഞ്ഞത്...
മലപ്പുറത്ത് സ്ട്രോങ് റൂം തുറക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകിയെന്ന ആരോപണവുമായി യുഡിഎഫ് ജില്ലാ ചെയർമാൻ കെ പി അബ്ദുൽ മജീദാണ് രംഗത്തെത്തിയത്. സംസ്ഥാന സർക്കാർ ഇടപെട്ടുവെന്ന് സംശയമുണ്ടെന്നും തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നൽകുമെന്നും യുഡിഎഫ് ജില്ലാ ചെയർമാൻ പറഞ്ഞു. കളക്ടർക്ക് എതിരെ നടപടി വേണമെന്നാണ് ആവശ്യം. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂം തുറക്കാനുള്ള നീക്കം പ്രതിഷേധത്തിന് ഇടയാക്കിയതോടെ കളക്ടർ പിന്മാറി എന്നും യുഡിഎഫ് നേതാവ് പറയുന്നു. സാധാരണയായി വോട്ടെണ്ണലിന് മുൻപായി പാർട്ടികളുടെ ഏജന്‍റുമാരുടെ മുന്നിൽ വച്ചാണ് സ്ട്രോങ് റൂം തുറക്കുക.


