ജൂണ്‍ 8ന് കൊച്ചിയില്‍ നിന്ന് കൈലാസ യാത്രക്ക് പോയ 48 പേരടങ്ങുന്ന സംഘത്തിലെ 14 പേരാണ് ഹിമാലയത്തിൽ കുടുങ്ങിയത്. ലക്നൗയിൽ നിന്ന് വിമാനമാർഗ്ഗമാണ് ഇവർ കൊച്ചിയിൽ എത്തുക.

ദില്ലി: കൈലാസ യാത്രക്കിടെ മോശം കാലാവസ്ഥയെ തുര്‍ന്ന് ഹിമാലയത്തിൽ കുടുങ്ങിപ്പോയ മലയാളി തീര്‍ത്ഥാടകർ ഇന്ന് നാട്ടിൽ തിരിച്ചെത്തും. ലക്നൗയിൽ നിന്ന് വിമാനമാർഗ്ഗമാണ് ഇവർ കൊച്ചിയിൽ എത്തുക. 

Add Asianetnews as a Preferred SourcegooglePreferred

കൈലാസ തീര്‍ത്ഥാടത്തിന് ശേഷമുള്ള മടക്കയാത്രയിൽ മോശം കാലാവസ്ഥയെ തുടര്‍ന്ന് ടിബറ്റൻ അതിര്‍ത്തിയിലെ ഹിൽസിൽ 14 പേരാണ് കുടുങ്ങിയത്. യാത്ര സംഘടിപ്പിച്ച നേപ്പാളിലെ ടൂര്‍ ഏജൻസി ഹെലികോപ്റ്ററുകൾ അയക്കാൻ വൈകിയതോടെ മൂന്ന് ദിവസമാണ് ആഹാരവും വെള്ളവുമില്ലാതെ ഇവര്‍ക്ക് കഴിയേണ്ടി വന്നത്. പിന്നീട് നേപ്പാളിലെ ഇന്ത്യൻ ഏംബസി ഇടപ്പെട്ട് വ്യോമമാര്‍ഗ്ഗം ഇന്ത്യ-നേപ്പാൾ അതിർത്തിയായ ഗഞ്ചിയിൽ എത്തിക്കുകയായിരുന്നു.

ജൂണ്‍ 8ന് കൊച്ചിയില്‍ നിന്ന് കൈലാസ യാത്രക്ക് പോയ 48 പേരടങ്ങുന്ന സംഘത്തിലെ 14 പേരാണ് ഹിമാലയത്തിൽ കുടുങ്ങിയത്. മോശം കാലാവസ്ഥയെത്തുടര്‍ന്ന് ഹെലികോപ്ടറുകള്‍ വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് ടൂര്‍ ഏജന്‍സി നിലപാടെടുത്തതോടെയാണ് പ്രതിസന്ധിയുണ്ടായത്. ഇക്കാര്യം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ അധികൃതര്‍ നേപ്പാളിലെ ഇന്ത്യന്‍ എംബസ്സിയെ വിവരങ്ങള്‍ അറിയിക്കുകയായിരുന്നു. എത്രയും വേഗം ഇവരെ നാട്ടിലെത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് തീര്‍ത്ഥാടകരെ ഹെലികോപ്ടറില്‍ നേപ്പാളിലെ ഗഞ്ചിലെത്തിച്ചത്.