സന്യാസിനിമാര്‍ രാജ്യത്തിന്‍റെ അനുഗ്രഹമാണെന്നും പതിനായിരകണക്കിന് മനുഷ്യരെ അവര്‍ ഉയര്‍ത്തിയെന്നും ക്ലിമീസ് ബാവ പറഞ്ഞു

തിരുവനന്തപുരം: കന്യാസ്ത്രീകളുടെ അറസ്റ്റിനെ തുടര്‍ന്ന് ക്ലിമീസ് ബാവയുടെ പ്രതികരണം ഇന്നത്തെ സാഹചര്യത്തിലെന്ന് കെ സുരേന്ദ്രന്‍. അത് സ്ഥായിയായ നിലപാടായി കാണേണ്ടതില്ല, രാഷ്ട്രീയം നോക്കിയാണ് ഇവിടെ ബഹളം വെയ്ക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ദുഷ്ടലാക്കാണിത് എന്നും സുരേന്ദ്രന്‍ പ്രതികരിച്ചു. ക്രിസ്ത്യൻ സഭകളുടെ സംയുക്ത പ്രതിഷേധത്തിൽ മലങ്കര കത്തോലിക്കാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ളിമീസ് ബാവ തുറന്നടിക്കുകയായിരുന്നു. അറസ്റ്റിലായ സന്യാസിനിമാര്‍ ദേശ ദ്രോഹികളല്ലെന്നും മതേതര രാഷ്ട്രത്തിലെ സഹോദരിമാരാണെന്നും കര്‍ദിനാള്‍ ക്ലിമീസ് ബാവ പറഞ്ഞു.

സന്യാസിനിമാർ മതേതര ഭാരതത്തിന്‍റെ അഭിമാനമാണ്. ആർഷ ഭാരതത്തിന് അവിഭാജ്യഘടകമാണ് അവർ. അവരുടെ സമർപ്പണം എക്കാലവും ഓർമിക്കപ്പെടണം. സന്യാസിനിമാർ ആൾക്കൂട്ട വിചാരണ നേരിട്ടു. അവര്‍ക്ക് ജാമ്യം നിഷേധിച്ചപ്പോൾ ഒരു കൂട്ടം ആളുകളുടെ ആഘോഷം കണ്ടു. ഇതാണോ ആർഷ ഭാരത സംസ്ക്കാരമെന്നും ക്ലിമീസ് ബാവ ചോദിച്ചു. ചൂരൽമലയിലും മുണ്ടക്കൈയിലും വരെ ക്രൈസ്തവ സമൂഹം ഓടിയെത്തി. അവരും അവരുടെ പിൻമുറയും ആണ് പ്രതിഷേധിക്കാനെത്തിയത്. വേദന ഭരണാധികാരികളോട് അല്ലാതെ ആരോട് പറയാനെന്നും ക്ലിമീസ് ബാവ.

സന്യാസിനിമാര്‍ രാജ്യത്തിന്‍റെ അനുഗ്രഹമാണെന്നും പതിനായിരകണക്കിന് മനുഷ്യരെ അവര്‍ ഉയര്‍ത്തിയെന്നും ക്ലിമീസ് ബാവ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരിനെതിരെയും ക്ലിമീസ് ബാവ വിമര്‍ശനം ഉന്നയിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ തന്നെ കന്യാസ്ത്രികൾക്കെതിരെയ ആരോപണം ശരിയല്ലെന്ന് പറയുന്നു. എങ്കിൽ പിന്നെന്തിനാണ് കൽത്തുറുങ്ക്, തുറന്ന് വിട്ടാൽ പോരെയെന്ന് ക്ലിമീസ് ബാവ ചോദിച്ചു.

പരിഹാരമുണ്ടാക്കാനുള്ള ഇച്ഛാശക്തി ഭരണാധികാരികൾക്ക് ഉണ്ടാകണം. അപ്പോഴേ സുരക്ഷിതത്വം തോന്നുകയുള്ളു. ഇതെല്ലാം കണ്ട് ക്രിസ്ത്യാനികള്‍ സുവിശേഷം മടക്കിവെക്കുമെന്ന് പ്രതീക്ഷിക്കരുത്. അവസാന ക്രൈസ്തവൻ അവശേഷിക്കും വരെ ക്രിസ്തീയ സഭകളുണ്ടാകുമെന്നും ക്ലിമീസ് ബാവ വ്യക്തമാക്കി.

കെസിബിസി അധ്യക്ഷൻ മാർ ക്ലിമീസിന്‍റെ നേതൃത്വത്തിൽ കറുത്ത തുണി കൊണ്ട് വാ മൂടിക്കെട്ടിയാണ് വിവിധ സഭകള്‍ സംയുക്തമായി രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. പാളയത്തെ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാണ് പ്രതിഷേധമാര്‍ച്ച് നടത്തിയത്. വൈദികരും സന്യാസ സഭാംഗങ്ങളും വിശ്വാസികളുമുള്‍പ്പെടെ നിരവധി പേരാണ് മാര്‍ച്ചിൽ പങ്കെടുത്തത്. മാര്‍ച്ചിനുശേഷം നടന്ന പ്രതിഷേധ പൊതുയോഗത്തിലാണ് ക്ലിമീസ് ബാവ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

YouTube video player