തിരുവനന്തപുരത്ത് 42 ഗ്രാം എംഡിഎംഎയും ഒന്നേമുക്കാൽ കിലോ കഞ്ചാവുമായി വെമ്പായം സ്വദേശിയായ 27-കാരനെ എക്‌സൈസ്‌ സംഘം പിടികൂടി. ബെംഗളുരുവിൽ നിന്ന് ലഹരിമരുന്ന് എത്തിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് എക്സൈസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് 42 ഗ്രാം എംഡിഎംഎയും ഒന്നേമുക്കാൽ കിലോ കഞ്ചാവുമായി യുവാവ്‌ പിടിയിൽ. വെമ്പായം സ്വദേശി അനന്ദു(27)വിനെയാണ് എക്‌സൈസ്‌ സംഘം പിടികൂടിയത്. കഴക്കൂട്ടം- കാരോട് ബൈപാസ് റോഡിൽ കീഴമ്മാകത്തിന് സമീപത്തെ ബസ്‌സ്‌റ്റോപ്പിൽ നിന്നാണ്‌ എക്സൈസ് പരിശോധനയിൽ ഇയാളെ കസ്റ്റഡിയിലെടുത്തത്. സ്ഥിരം ലഹരിമരുന്ന് വിൽപ്പനക്കാരനാണ് അനന്ദുവെന്ന് എക്സൈസ് പറയുന്നു.

ബുധനാഴ്ച രാവിലെ ബെഗളുരുവിൽ നിന്നും മയക്കുമരുന്നുകള്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തിച്ച് ഇന്നലെ രാവിലെ 10 മണിയോടെ ലഹരി വസ്തുക്കളുമായി സുഹൃത്തിനെ കാത്ത് കീഴമാകം ബസ് സ്റ്റോപ്പിൽ നില്‍ക്കുമ്പോഴാണ് അനന്ദു എക്‌സൈസിന്‍റെ പിടിയിലാകുന്നത്. ബെംഗളുരുവിൽ നിന്നും വന്‍തോതില്‍ മയക്കുമരുന്നുകള്‍ കേരളത്തിലേക്ക് എത്തിച്ച് രഹസ്യമായി സുഹൃത്തുക്കള്‍ക്കിടയില്‍ വില്‍പ്പന നടത്തുന്ന സംഘത്തില്‍പ്പെട്ട ആളാണ് ഇയാളെന്ന് എക്സൈസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇക്കാര്യം എക്സൈസ് പരിശോധിക്കുന്നുണ്ട്.

ഇയാളില്‍ നിന്നും 20,000 രൂപയും പിടികൂടിയിട്ടുണ്ട്. ഇയാൾ മുമ്പും മേജര്‍ ക്വാണ്ടിറ്റിയിലുള്ള നൈട്രോ സെപാം ടാബ്ലറ്റുകളുമായി പൊലീസ് പിടിയില്‍ ആയിട്ടുണ്ട്. പൊലീസില്‍ ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസും നിലനില്‍ക്കുന്നുണ്ട്. പൊലീസില്‍ ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസും നിലനില്‍ക്കുന്നുണ്ട്.