Asianet News MalayalamAsianet News Malayalam

മംഗളൂരുവിൽ കസ്റ്റഡിയിലെടുത്ത മാധ്യമ പ്രവര്‍ത്തകരെ വിട്ടയച്ചു: സംഘം തലപ്പാടിയിലെത്തി

പൊലീസ് വാഹനത്തിൽ കയറ്റിയാണ് മാധ്യമപ്രവര്‍ത്തകരെ കേരള അതിര്‍ത്തിയിലെത്തിച്ചത്. 

manglore police release malayalee journalists
Author
Thalappady, First Published Dec 20, 2019, 3:36 PM IST

തലപ്പാടി: മംഗളുരു പൊലീസ് കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു. ഏഴ് മണിക്കൂറിലേറെ നേരം അനധികൃതമായി കസ്റ്റഡിയിൽ വച്ച ശേഷമാണ് മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചത്. പൊലീസ് വാനിൽ കയറ്റിയാണ് മാധ്യമ പ്രവര്‍ത്തകരെ കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിൽ എത്തിച്ചത്. ക്യാമറയും മൊബൈൽ ഫോണും അടക്കം പിടിച്ചെടുത്ത ഉപകരണങ്ങൾ വിട്ട് കൊടുക്കുകയും ചെയ്തിട്ടുണ്ട്. 

രാവിടെ എട്ടരയോടെയാണ് കേരളത്തിൽ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ സംഘത്തെ മംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തത്. കനത്ത പ്രതിഷേധത്തിനും സമ്മര്‍ദ്ദത്തിനും ഒടുവിൽ ഏഴ് മണിക്കൂറിന് ശേഷമാണ് മാധ്യമപ്രവര്‍ത്തകരെ വിട്ടയക്കാൻ പൊലീസ് തയ്യാറായത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാൻ പോയ മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തെന്ന് മാത്രമല്ല, അതിര്‍ത്തിയിൽ പൊലീസ് വാഹനത്തിൽ എത്തിച്ച ശേഷം കേരളാ പൊലീസിന് കൈമാറുന്നതടക്കം കേട്ടുകേൾവിയില്ലാത്ത നടപടിക്രമങ്ങളും കര്‍ണാടക പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായി. 

മംഗളൂരുവിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടന്ന പ്രക്ഷോഭങ്ങൾക്കിടെ പൊലീസ് നടപടിക്കിടെ മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങൾ സൂക്ഷിച്ച ആശുപത്രിക്ക് സമീപത്ത് നിന്നാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്.യാതൊരു പ്രകോപനവും ഉണ്ടാകാതിരുന്നിട്ടും  ക്രിമിനൽ കേസിൽ പെട്ട പ്രതികളോടെന്ന പോലെയാണ് പൊലീസ് പെരുമാറിയതെന്ന് കസ്റ്റഡിയിലുണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ മുജിബ് റഹ്മാനും ക്യാമറാമാൻ പ്രതീഷ് കപ്പോത്തും പ്രതികരിച്ചു. അന്യായമായ നടപടികളാണ് പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായത് 

തിരിച്ചറിയൽ കാര്‍ഡ് കാണിക്കാൻ ആവശ്യപ്പെട്ടു. അക്രഡിറ്റേഷൻ കാര്‍ഡ് അടക്കമുള്ള രേഖകൾ കാണിച്ചിട്ടും അത് വ്യാജമാണെന്ന വാദമാണ് കര്‍ണാടക പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാത്. മൊബൈൽ ഫോണും ക്യാമറയും ലൈവ് ഉപകരണങ്ങളുമെല്ലാം പൊലീസ് പിടിച്ചെടുത്തു. മാധ്യമ പ്രവര്‍ത്തകരെ എല്ലാവരെയും വിട്ടയച്ചെങ്കിലും മീഡിയാ വൺ വാഹനം ഇപ്പോഴും മംഗളൂരു പൊലീസിന്‍റെ കസ്റ്റഡിയിലാണ്. 

 

Follow Us:
Download App:
  • android
  • ios