മാണി സി കാപ്പൻ വേദിയിൽ സംസാരിക്കുന്നതിനിടെയാണ് വി ഡി സതീശൻ വേദിയിലേക്ക് എത്തിയത്. ഇരുവരും പരസ്പരം ആശ്ലേഷിച്ചു

കോട്ടയം: കെ റെയിൽ സമര വേദിയിൽ കെട്ടിപ്പിടിച്ച് പ്രശ്നങ്ങൾ തീർത്ത് യു ഡി എഫ് നേതാക്കളായ വി ഡി സതീശനും മാണി സി കാപ്പനും. കോട്ടയത്തെ യുഡിഎഫ് കെ റെയിൽ വിരുദ്ധ സമരവേദിയിൽ വി ഡി സതീശന് മുൻപ് തന്നെ മാണി സി കാപ്പൻ എത്തിയിരുന്നു. പരിപാടിയിൽ നിന്ന് ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് വിട്ടുനിന്നു.

മാണി സി കാപ്പൻ വേദിയിൽ സംസാരിക്കുന്നതിനിടെയാണ് വി ഡി സതീശൻ വേദിയിലേക്ക് എത്തിയത്. ഇരുവരും പരസ്പരം ആശ്ലേഷിച്ചു. അതൃപ്തി എല്ലാം അവസാനിച്ചതായി വേദിയിൽ മാണി സി കാപ്പൻ പ്രഖ്യാപിച്ചു. ഇപ്പോൾ സംതൃപ്തി മാത്രമേയുള്ളൂ. എല്ലാ പ്രശ്നങ്ങളും തീർന്നു. മാണി സി കാപ്പനാണ് സമര വേദിയിലേക്ക് യു ഡി എഫ് ചെയർമാൻ കൂടിയായ വി ഡി സതീശനെ ഷാൾ അണിയിച്ച് സ്വീകരിച്ചത്. വി ഡി സതീശനെ സ്വീകരിച്ചതിന് പിന്നാലെ മാണി സി കാപ്പൻ സമര വേദിയിൽ നിന്ന് മടങ്ങി. തിരുവഞ്ചൂർ രാധാകൃഷ്ണൻ അടക്കമുള്ള നേതാക്കൾ വേദിയിലുണ്ടായിരുന്നു. 

മാണി സി കാപ്പന്റെ അതൃപ്തി

യു ഡി എഫിലെ(udf) അവസ്ഥയെക്കുറിച്ച് തുറന്നടിച്ച് മാണി സി കാപ്പൻ (Mani C Kappan) കഴിഞ്ഞ ദിവസമാണ് രംഗത്ത് വന്നത്. മുന്നണിയിൽ അസ്വസ്ഥതകളുണ്ടെന്ന് പാലാ എം എൽ എ കൂടിയായ അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യു ഡി എഫ് പരിപാടികളൊന്നും അറിയിക്കുന്നില്ല. മുന്നണിയിൽ സംഘാടനം ഇല്ലാത്തതിനാൽ ആർക്കും ആരെയും എന്തും പറയാവുന്ന അവസ്ഥയാണെന്നും കാപ്പൻ പറഞ്ഞു. എന്നാൽ ഇടതു മുന്നണിയിൽ ഇത്തരം പ്രതിസന്ധയില്ല. ഇങ്ങനെയൊക്കെ ആണേലും മുന്നണി മാറ്റം ഉദിക്കുന്നില്ല എന്നും കാപ്പൻ പറഞ്ഞു.