എംഡിഎംഎയുമായി പിടിയിലായ കേസിൽ പ്രതികളായ യുവാക്കളെ അഞ്ച് വർഷം കഠിനതടവിന് ശിക്ഷിച്ചു

മലപ്പുറം: മൂന്ന് വർഷം മുൻപ് എം ഡി എം എയുമായി പിടിയിലായ കേസിൽ പ്രതികളെ കോടതി ശിക്ഷിച്ചു. മലപ്പുറം ഊരകം മേല്‍മുറി സ്വദേശികളായ ആലിപ്പറമ്പില്‍ മുഹമ്മദ് ജുനൈസ്, കോഴിക്കറമാട്ടില്‍ ഉസ്മാന്‍ എന്നിവരെയാണ് മഞ്ചേരി എന്‍ ഡി പി എസ് കോടതി ശിക്ഷിച്ചത്. പ്രതികൾക്ക് മഞ്ചേരി എന്‍ ഡി പി എസ് കോടതി ജഡ്‌ജ് ടി ജി വര്‍ഗീസ് ഉത്തരവിറക്കി. കേസിൽ ഒൻപത് സാക്ഷികളെ വിസ്‌തരിക്കുകയും 30 ഓളം രേഖകളും അഞ്ച് തൊണ്ടിമുതലുകളും തെളിവായി സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം പരിശോധിച്ച ശേഷമാണ് കോടതി പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

മൂന്ന് വർഷം മുൻപ് 2022 മെയ് നാലിനാണ് കേസിനാസ്‌പദമായ സംഭവം. കോട്ടക്കല്‍ സബ് രജിസ്ട്രാര്‍ ഓഫീസ് കോമ്പൗണ്ടിൽ വച്ചാണ് പ്രതികള്‍ പിടിയിലായത്. ഇവരില്‍ നിന്ന് 6.2 ഗ്രാം എം ഡി എം എയും പൊലീസ് കണ്ടെടുത്തിരുന്നു. കോട്ടക്കല്‍ പൊലീസ് സബ് ഇന്‍സ്പെക്ടറായിരുന്ന എസ് കെ പ്രിയനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പൊലീസ് ഇന്‍സ്പെക്ടറായിരുന്ന എസ് കെ ഷാജിയാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.