ചികിത്സക്കായി മണ്ണന്തലയിൽ ഫ്ലാറ്റ് വാടകക്കെടുത്ത് താമസിക്കുകയായിരുന്നു. സഹോദരനെ പരിചരിക്കാനാണ് ഷഹീന ഇവിടേക്ക് വന്നത്.
തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തിരുവനന്തപുരം മണ്ണന്തലയിൽ സഹോദരി ഷഹീനയെ സഹോദരൻ ഷംഷാദ് കൊലപ്പെടുത്തിയത് മദ്യലഹരിയിലാണെന്ന വിവരമാണ് പുറത്തുവരുന്നത്. മൃതദേഹം മറവ് ചെയ്യാനാണ് സുഹൃത്ത് വൈശാഖിനെ വിളിച്ചു വരുത്തിയതെന്നാണ് പൊലീസിന്റെ സംശയം. ഇന്നലെയാണ് ഷംഷാദിന്റെ വാടകവീട്ടിൽ സഹോദരിയുടെ മൃതദേഹം കണ്ടെത്തിയത്. ഷംഷാദ് നിരവധി കേസുകളിൽ പ്രതിയാണ്.
മദ്യപിച്ച് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളയാളാണ് ഷംഷാദ്. കൊല്ലപ്പെട്ട ഷഹീന ഭർത്താവുമായി അകന്ന് പോത്തൻകോട്ടെ വീട്ടിലെത്തി താമസിക്കുകയായിരുന്നു. അതിനിടെയാണ് ഷംഷാദിന് വാഹനാപകടത്തിൽ പരിക്കേൽക്കുന്നത്. ചികിത്സക്കായി മണ്ണന്തലയിൽ ഫ്ലാറ്റ് വാടകക്കെടുത്ത് താമസിക്കുകയായിരുന്നു. സഹോദരനെ പരിചരിക്കാനാണ് ഷഹീന ഇവിടേക്ക് വന്നത്.
സഹോദരിയുടെ വിവാഹ ബന്ധം തകരാൻ കാരണം ഫോൺവിളിയും ചാറ്റിംഗുമാണെന്ന് ഷംഷാദ് സംശയിച്ചിരുന്നു തുടർന്നാണ് മദ്യലഹരിയിൽ സഹോദരിയെ ഇയാൾ മർദിച്ച് കൊലപ്പെടുത്തുന്നത്. വൈശാഖ് എന്ന സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം മറവ് ചെയ്യാനാണോ വൈശാഖിനെ വിളിച്ചുവരുത്തിയതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. വൈശാഖ് എപ്പോഴാണ് വന്നതെന്ന കാര്യം അറിയുന്നതിനായി സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഇവരുടെ മാതാപിതാക്കൾ മണ്ണന്തലയിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ഇവരെ വീട്ടിനകത്തേക്ക് ഷംഷാദ് കടത്തിവിട്ടില്ല. ഇവർ അകത്തുകയറിയപ്പോഴാണ് ഷഹീനയുടെ മൃതദേഹം കട്ടിലിന് സമീപം കിടക്കുന്നത് കണ്ടത്. ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മദ്യലഹരിയിൽ സഹോദരിയെ ഷംഷാദ് മർദിച്ച് കൊലപ്പെടുത്തിയെന്നാണ് മണ്ണന്തല പൊലീസിന്റെ നിഗമനം.



