പിടിയിലായ മാവോയിസ്റ്റ് ദീപക് ഛത്തീസ്‍ഗഢ് സ്വദേശി, രണ്ട് പേര് രക്ഷപ്പെട്ടെന്ന് സ്പെഷ്യൽ ടാസ്ക്ക് ഫോഴ്സ്
എ കെ 47 ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിയ്ക്കുന്നതിൽ പ്രാവീണ്യം നേടിയ ആളാണ് ദീപക് എന്ന് പൊലീസ് പറഞ്ഞു. ഇയാള് തോക്ക് ഉപയോഗിച്ച് പരിശീലനം നടത്തുന്ന ദൃശ്യങ്ങൾ മഞ്ചിക്കണ്ടിയിൽ നിന്നും പിടിച്ചെടുത്ത ലാപ് ടോപിൽ നിന്ന പൊലീസിന് കിട്ടിയിരുന്നു.
അട്ടപ്പാടി: അട്ടപ്പാടിയ്ക്ക് സമീപം ആനക്കട്ടി മേഖലയില്‍ നടത്തിയ തിരച്ചിലിൽ രണ്ട് മാവോയിസ്റ്റുകൾ രക്ഷപ്പെട്ടതായി തമിഴ്നാട് സ്പെഷ്യൽ ടാസ്ക്ക് ഫോഴ്സ്. അതേസമയം പിടിയിലായ മാവോയിസ്റ്റ് നേതാവ് ദീപക് എന്ന ചന്ദ്രു ഛത്തീസ്‍ഗഢ് സ്വദേശിയാണെന്നും സ്ഥിരീകരിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ദീപക്കിന്‍റെ കാലിന് പരിക്കേറ്റിട്ടുണ്ട്. തമിഴ്നാട് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് നടത്തിയ തിരച്ചിലിൽ ആണ് ദീപക്കിനെ പിടികൂടിയത്. മഞ്ചിക്കണ്ടി ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകൾക്കൊപ്പം ദീപകും ഉണ്ടായിരുന്നുവെന്നാണ് കേരള പൊലീസ് പറഞ്ഞത്.
എ കെ 47 ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിയ്ക്കുന്നതിൽ പ്രാവീണ്യം നേടിയ ആളാണ് ദീപക് എന്ന് പൊലീസ് പറഞ്ഞു. ഇയാള് തോക്ക് ഉപയോഗിച്ച് പരിശീലനം നടത്തുന്ന ദൃശ്യങ്ങൾ മഞ്ചിക്കണ്ടിയിൽ നിന്നും പിടിച്ചെടുത്ത ലാപ് ടോപിൽ നിന്ന പൊലീസിന് കിട്ടിയിരുന്നു. ദീപകിനെതിരെ തമിഴ്‍നാട് - കേരള- കർണാടക സംസ്ഥാനങ്ങളിൽ നിരവധി കേസുകൾ ഉണ്ട്. ഭവാനി ദളത്തിലെ പ്രധാനിയാണ് ദീപക് . രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി അതിർത്തിയില്‍ തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.