എറണാകുളം അങ്കമാലി അതിരൂപത ഭൂമി വിൽപ്പനയിൽ കള്ളപ്പണം ഉൾപെട്ടെന്ന പരാതികളിൽ ആണ് ഇഡി നടപടി.
തിരുവനന്തപുരം: സിറോ മലബാർ സഭ ഭൂമി ഇടപാട് കേസിൽ ഇഡിക്ക് മുന്നിൽ ഹാജരാകാതെ മാർ ആൻഡ്രൂസ് താഴത്ത്. അസൗകര്യം ചൂണ്ടിക്കാണിച്ച് അദ്ദേഹം സാവകാശം തേടിയിരിക്കുകയാണ്. എറണാകുളം അങ്കമാലി അതിരൂപത ഭൂമി വിൽപ്പനയിൽ കള്ളപ്പണം ഉൾപെട്ടെന്ന പരാതികളിൽ ആണ് ഇഡി നടപടി.
നേരത്തെയും മൊഴി എടുക്കലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും മാർ ആൻഡ്രൂസ് താഴത്ത് ഹാജരായിരുന്നില്ല.കേസിൽ സിറോ മലബാർ സഭ മേജർ അർച്ചു ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മൊഴിയും ഇ ഡി രേഖപ്പെടുത്തും.കേസിൽ പ്രാഥമികമായ മൊഴിയെടുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. ഇതിനുശേഷമാണ് സഭയുടെ ഉന്നത തലങ്ങളിലേക്കും ചോദ്യം ചെയ്യൽ നീളുന്നത്.
ഭൂമിയിടപാട് നടന്ന കാലത്തെ ചാർട്ടേഡ് അക്കൗണ്ടന്റ്, സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന സഭയുടെ പ്രൊക്യുറേറ്റർ ഫാദർ പോൾ മാടശ്ശേരി, ചാൻസിലർ ഫാദർ മാർട്ടിൻ കല്ലുങ്കൽ എന്നിവരെയും ചോദ്യം ചെയ്യാനാണ് ഇഡി തീരുമാനം. ഇതിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെയും, പരാതിക്കാരനായ പാപ്പച്ചൻ ആത്തപ്പള്ളി ഉൾപ്പെടെയുള്ളവരുടെ മൊഴി നേരത്തെ എടുത്തിരുന്നു. ആൻഡ്രൂസ് താഴത്തിന് നോട്ടീസ് നൽകാനാണ് ഇഡിയുടെ തീരുമാനം.
എറണാകുളം സെന്റ്മേരീസ് കത്തീഡ്രല്‍ വികാരിയുടെ സ്ഥലംമാറ്റം; റദ്ദാക്കണമെന്ന ആവശ്യം തള്ളി ആർച്ച്ബിഷപ്പ്

