മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ആറങ്ങോട്ട് പുത്തന്‍പീടികയേക്കല്‍ ഉസ്മാന്‍ തിരൂരങ്ങാടി പൂമണ്ണ  സ്വദേശി ഈരാട്ട് വീട്ടില്‍ ഹനീഫ,  മുന്നിയൂര്‍ കളത്തിങ്ങല്‍ പാറ സ്വദേശി  ചോനേരി മഠത്തില്‍ മുഹമ്മദാലി എന്നിവരാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. 

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ആംബുലൻസിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി. ആന്ധ്രയിൽ നിന്ന് ആംബുലൻസിൽ കൊണ്ടുവന്ന അമ്പതു കിലോ കഞ്ചാവ് പൊലീസ് പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ആംബുലൻസിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന കഞ്ചാവ് പിടിച്ചെടുത്തത്.

Add Asianetnews as a Preferred SourcegooglePreferred

മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ആറങ്ങോട്ട് പുത്തന്‍പീടികയേക്കല്‍ ഉസ്മാന്‍ തിരൂരങ്ങാടി പൂമണ്ണ സ്വദേശി ഈരാട്ട് വീട്ടില്‍ ഹനീഫ, മുന്നിയൂര്‍ കളത്തിങ്ങല്‍ പാറ സ്വദേശി ചോനേരി മഠത്തില്‍ മുഹമ്മദാലി എന്നിവരാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു പൊലീസ് - എക്സൈസ് അധികൃതരുടെ പരിശോധനകളിൽ നിന്ന് രക്ഷപ്പെടാനാണ് കഞ്ചാവ് കടത്തിന് ആംബുലന്‍സ് ഉപയോഗിച്ചതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. 


ലോക്ഡൗൺ ലക്ഷ്യമാക്കി ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് ആഡംബര കാറുകളിലും ആംബുലൻസുകളിലും മറ്റും രഹസ്യമായി ഒളിപ്പിച്ച് വൻ തോതിൽ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നതായും ഇതിന്റെ ഏജൻറുമാരായി ജില്ലയിൽ ചിലർ പ്രവർത്തിക്കുന്നതായും മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത് ദാസ് ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ഡി വൈ എസ് പി എം. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഈ സംഘത്തിലെ ചില കണ്ണികളെ കുറിച്ച് സൂചന ലഭിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്.

പ്രതികളെ കൂടുതൽ ചോദ്യം ചെയ്തതിൽ വൻ സാമ്പത്തിക ലാഭം ലക്ഷ്യം വച്ചാണ് പ്രതികൾ കഞ്ചാവ് കടത്തിലേക്കിറങ്ങിയതെന്നും പൊലീസ് എക്‌സൈസ് ഉദ്യോഗസ്ഥരുടെ പരിശോധന ഒഴിവാക്കാനാണ് ആംബുലൻസ് തിരഞ്ഞെടുത്തതെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു. കഞ്ചാവിൻറെ ഉറവിടത്തെകുറിച്ചും മറ്റു കണ്ണികളെ കുറിച്ചും അന്വേഷണം നടത്തുമെന്നും ഡി.വൈ.എസ്.പി. എം.സന്തോഷ്‌കുമാർ അറിയിച്ചു.