Asianet News MalayalamAsianet News Malayalam

'ക്ഷേമപെൻഷൻ 2000 രൂപയെങ്കിലും ആക്കണം, ഇത്തവണയും സര്‍ക്കാരതിന് ശ്രമിച്ചില്ല'; ബജറ്റിനെതിരെ മറിയക്കുട്ടി

ക്ഷേമപെൻഷൻ കൂട്ടാത്തത് ഇതിന്റെ ഗുണം അനുഭവിക്കുന്നവരോടുള്ള വെല്ലുവിളിയാണെന്നും മറിയക്കുട്ടി വിമർശിച്ചു.

mariyakkutty from adilami response state budget sts
Author
First Published Feb 5, 2024, 2:05 PM IST

തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരെ വിമർശനവുമായി  അടിമാലിയിലെ മറിയക്കുട്ടി. പെൻഷൻ വൈകിയതിനെ തുടർന്ന് തെരുവിൽ ഭിക്ഷ യാചിച്ച് മറിയക്കുട്ടി പ്രതിഷേധിച്ചിരുന്നു. ക്ഷേമപെൻഷൻ 2000 രൂപയെങ്കിലുമാക്കണമെന്നാണ് മറിയക്കുട്ടി ആവശ്യപ്പെടുന്നത്. ഇത്തവണത്തെ ബജറ്റിലും സർക്കാർ അതിന് വേണ്ടി ശ്രമിച്ചില്ലെന്നും ക്ഷേമപെൻഷൻ കൂട്ടാത്തത് ഇതിന്റെ ഗുണം അനുഭവിക്കുന്നവരോടുള്ള വെല്ലുവിളിയാണെന്നും മറിയക്കുട്ടി വിമർശിച്ചു.

സംസ്ഥാനത്ത് നിലവിൽ നൽകുന്ന 1600 രൂപ ക്ഷേമപെൻഷൻ ഉയര്‍ത്തില്ലെന്ന് മന്ത്രി പറഞ്ഞു. കുടിശിക ഇനത്തിൽ കൊടുത്ത് തീര്‍ക്കാനുള്ള പെൻഷൻ തുക അടുത്ത സാമ്പത്തിക വര്‍ഷം മുതൽ കൊടുത്തു തീര്‍ക്കും. അതേസമയം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നൽകാനുള്ള ഡിഎ കുടിശികയിൽ ഒരു ഗഡു ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം നൽകുമെന്ന് മന്ത്രി പറഞ്ഞു. ആറ് ഗഡുവാണ് നിലവിൽ കുടിശിക.  

പങ്കാളിത്ത പെൻഷൻ ഉപേക്ഷിക്കുമെന്നും സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനമുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ മാതൃക നോക്കി പകരം സംവിധാനം കൊണ്ടുവരും. ജീവനക്കാർക്ക് ഒരു ഗഡു ക്ഷാമബത്ത കുടിശ്ശിക ഏപ്രിലിൽ നൽകും. ക്ഷേമപെൻഷൻ ഇത്തവണയും കൂട്ടിയില്ല. 2013 ൽ യുഡിഎഫ് സർക്കാറാണ് സ്റ്റാറ്റ്യൂട്ടറി പെൻഷന് പകരം പങ്കാളിത്ത പെൻഷൻ നടപ്പാക്കിയത്. പങ്കാളിത്ത പെൻഷൻ ഉപേക്ഷിക്കുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനത്തിൽ നിന്നും ഇതുവരെ ഇടത് സർക്കാർ ഒളിച്ചോടി. പഠനത്തിനായി വെച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ട് പുറത്തുവിട്ടത് വരെ സുപ്രീം കോടതി നിർദ്ദേശപ്രകാരം കഴിഞ്ഞ നവംബറിൽ മാത്രം. ആ റിപ്പോർട്ട് പഠിക്കാൻ വീണ്ടും സമിതിയെ വെച്ചു പോകുന്നതിനിടെയാണ് ജീവനക്കാരുടെ കടുത്ത എതിർപ്പ് മറികടക്കാൻ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള മനംമാറ്റം. അപ്പോഴും സ്റ്റാറ്റ്യൂട്ടറി പെൻഷൻ ആകില്ല തിരിച്ചുവരുന്നത്.

പങ്കാളിത്ത പെൻഷൻ മാറ്റത്തിനൊപ്പം ജീവനക്കാർക്കുള്ള മറ്റൊരാശ്വാസ പ്രഖ്യാപനമാണ് ഒരു ഗഡു ഡിഎ കുടിശ്ശിക വിതരണം. ആറുമാസത്തെ ക്ഷാമബത്ത കുടിശ്ശികയിൽ ഒരു ഗഡുവാണ് ഏപ്രിലിലെ ശമ്പളത്തിനൊപ്പം നൽകുക. ക്ഷേമപെൻഷൻ കൂട്ടി 2500 ആക്കുമെന്ന് വാഗ്ദാനത്തിൽ നിന്നും സർക്കാർ പിൻവാങ്ങുന്നു. ആറുമാസത്തെ കുടിശ്ശികയാണ് ക്ഷേമപെൻഷനിൽ. രണ്ട് മാസ കുടിശ്ശികയെങ്കിലും നൽകുമെന്ന സൂചനയുണ്ടായെങ്കിലും അതും നടന്നില്ല. ഒരു മാസം പെൻഷൻ നൽകാൻ 900 കോടിയാണ് വേണ്ടത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Follow Us:
Download App:
  • android
  • ios