ആശങ്കകൾ പരിഹരിച്ച് മുന്നോട്ട് പോകണമെന്നും തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു
പത്തനംതിട്ട: ബഫർ സോൺ വിഷയത്തിൽ കൃത്യമായ വിവരങ്ങൾ സർക്കാർ സുപ്രീം കോടതിയിൽ നൽകിയില്ലെങ്കിൽ കോടതി വിധി ജനങ്ങൾക്കെതിരാകുമെന്ന് മാർത്തോമ സഭ അധ്യക്ഷൻ തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത. ഏരിയൽ സർവേ മാത്രം നടത്തുന്നത് സങ്കടകരമാണെന്നും തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ബഫർ സോണിൽ ജനങ്ങൾ ആശങ്കയിലാണെന്ന് മാർത്തോമ സഭ അധ്യക്ഷൻ ചൂണ്ടിക്കാട്ടി. സർക്കാർ സുപ്രീം കോടതിയിൽ കൃത്യമായ വിവരങ്ങൾ നൽകിയില്ലെങ്കിൽ വിധി ജനങ്ങൾക്കെതിരാകും. ജനങ്ങളെ കേൾക്കാതെ മുന്നോട്ട് പോകുന്നത് ശരിയല്ല. ഏരിയൽ സർവേ മാത്രം നടത്തിയത് സങ്കടകരമാണ്. ആളുകൾ താമസിക്കുന്നത് സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങൾ ഏരിയൽ സർവേയിൽ കിട്ടില്ല. പരാതികൾ സമർപ്പിക്കാനുള്ള സമയം കുറഞ്ഞു പോയി. വനത്തിൽ ജീവിക്കുന്ന മൃഗങ്ങൾ ജനവാസമേഖലകളിലേക്ക് ഇറങ്ങിവരുന്നു. ഇത് സൂചിപ്പിക്കുന്നത് മനുഷ്യരേയും വനത്തേയും മൃഗങ്ങളെയും ശ്രദ്ധിക്കുന്നില്ലെന്നാണ്. ആശങ്കകൾ പരിഹരിച്ച് മുന്നോട്ട് പോകണമെന്നും തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സംസ്ഥാന സർക്കാരിനെതിരെയും ബഫർസോൺ ഉപഗ്രഹ സർവേ നടത്തിയ വിദഗ്ധസമിതിക്കെതിരെയും ഹൈറേഞ്ച് സംരക്ഷണ സമിതിയും രംഗത്ത് വന്നിരിക്കുകയാണ്. വിദഗ്ധ സമിതിയിൽ സംസ്ഥാന സർക്കാർ കാർഷിക താല്പര്യം ഉള്ളവരെ ഉൾപ്പെടുത്താത്തതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം. ഏകപക്ഷീയമായി സ്ഥാപിത താല്പര്യത്തോടെയാണ് വിദഗ്ധസമിതി റിപ്പോർട്ട് ഉണ്ടാക്കിയത്. ഇത് അംഗീകരിക്കില്ലെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി ചെയർമാൻ ഫാദർ സെബാസ്റ്റ്യൻ കൊച്ചുപുര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
