ഇരുനേക്കർ സ്വദേശിനിയായ മറിയക്കുട്ടി പഞ്ചായത്ത് മെമ്പർ ജിൻസി മാത്യുവിനൊപ്പമാണ് വില്ലേജ് ഓഫീസിൽ എത്തിയത്
അടിമാലി: തന്റെ പേരിൽ ഉണ്ടെന്ന് സിപിഎമ്മുകാർ പറയുന്ന ഒന്നരയേക്കർ കണ്ടെത്തിത്തരണമെന്ന ആവശ്യവുമായി മറിയക്കുട്ടി. പെൻഷൻ മുടങ്ങിയതിൽ പിച്ചച്ചട്ടി പ്രതിഷേധത്തിൽ പങ്കെടുത്ത മറിയക്കുട്ടിക്കെതിരെ വ്യാപക പ്രചാരണം നടന്നിരുന്നു. ഇരുനേക്കർ സ്വദേശിനിയായ മറിയക്കുട്ടി പഞ്ചായത്ത് മെമ്പർ ജിൻസി മാത്യുവിനൊപ്പം എത്തിയാണ് വില്ലേജ് ഓഫീസിൽ അപേക്ഷ സമർപ്പിച്ചത്.
നേരത്തെ പറഞ്ഞതുപോലെ, തന്റെ പേരിലുള്ള സ്ഥലം കണ്ടെത്തി തരണമെന്ന് മറിയക്കുട്ടി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഒപ്പം ചെന്ന് അപേക്ഷ നൽകിയതെന്ന് വാർഡ് മെമ്പർ ജിൻസി മാത്യു ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. തന്റെ പേരിൽ സ്ഥലമുണ്ടോ ഇല്ലയോ എന്നതിൽ വ്യക്തത വരുത്തണമെന്നാണ് മറിയക്കുട്ടിയുടെ നിലപാട്. ആകെയുള്ള അഞ്ച് സെന്റ് സ്ഥലവും വീടും സുഖമില്ലാത്ത തന്റ ഇളയമകൾക്ക് എഴുതി നൽകിയിരുന്നു. തന്റെ പേരിൽ ഒരു സെന്റ് ഭൂമി പോലും ഇല്ലെന്നുമാണ് മറിയിക്കുട്ടി പറയുന്നത്.
തനിക്കുണ്ടെന്ന് പറയുന്ന ഭൂമി എവിടെയെന്ന് കാണിച്ചുതരാൻ സിപിഎം തയ്യാറാകണം. അതുപോലെ തന്നെ ജോലിയുള്ള മക്കളെയും സിപിഎം കാണിച്ചുതരണമെന്നും മറിയക്കുട്ടി ആവശ്യപ്പെട്ടിരുന്നു. ഭിക്ഷ യാചിച്ച് തെരുവിൽ ഇറങ്ങിയതോടെ സിപിഎം ഭീഷണിപ്പെടുത്തുകയാണന്നും വീടിന് നേരെ കല്ലേറുണ്ടായെന്നും മറിയക്കുട്ടി പറഞ്ഞു. സംഭവത്തിൽ പൊലീസിൽ പരാതിപ്പെടുമെന്നും ഇവർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് മാസങ്ങളായി പെൻഷൻ മുടങ്ങിയതിനെ തുടർന്ന് അടിമാലിയിൽ അന്നക്കുട്ടിയും മറിയക്കുട്ടിയും ഭിക്ഷ യാചിച്ചത്. മരുന്നിനും ഉപജീവനത്തിനും വേണ്ടിയാണ് ഇവർ ഭിക്ഷക്കിറങ്ങിയത്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന് ഇവരിലൊരാളായ അന്നക്കുട്ടിക്ക് ഈറ്റ തൊഴിലാളി ക്ഷേമനിധി ബോർഡ് പെൻഷൻ നൽകാൻ തീരുമാനമെടുത്തിരുന്നു. എന്നാൽ മറിയക്കുട്ടിക്ക് വിധവാ പെൻഷൻ നൽകാൻ പണമില്ലെന്നായിരുന്നു അടിമാലി പഞ്ചായത്തിന്റെ വിശദീകരണം.
മറിയക്കുട്ടിക്ക് ലഭിക്കാനുള്ളത് വിധവ പെൻഷനാണ്. മറിയക്കുട്ടിക്ക് അഞ്ച് മാസത്തെ പെൻഷന്‍ നൽകാൻ ഉണ്ടെന്ന് അടിമാലി പഞ്ചായത്ത് സ്ഥിരീകരിക്കുന്നുമുണ്ട്. സർക്കാർ ഫണ്ട് നിൽക്കാതെ കൊടുക്കാൻ ആവില്ലെന്നാണ് അവർ വിശദീകരിക്കുന്നത്. ഇതിനിടെ യൂത്ത് കോൺഗ്രസ് പ്രതീകാത്മകമായി രണ്ട് പേർക്കും ഒരു മാസത്തെ പെൻഷനും കിറ്റും നൽകി.
എന്നാൽ മറിയക്കുട്ടിയുടെ ആരോപണങ്ങളെല്ലാം സിപിഎം തള്ളുകയാണ്. മറിയക്കുട്ടിയെ ഭീഷണിപ്പെടുത്തേണ്ട കാര്യം സിപിഎമ്മിനില്ലെന്ന് അടിമാലി ഏരിയ സെക്രട്ടറി ചാണ്ടി പി അലക്സാണ്ടർ പറഞ്ഞു. ക്ഷേമ പെൻഷനുകൾ ഏറ്റവുമധികം കൊടുത്തതും ഇടതുമുന്നണി സർക്കാരാണാണെന്നും ചാണ്ടി പറഞ്ഞു. പെൻഷൻ കുടിശ്ശികയുണ്ടെന്നുളളത് ശരിയാണ്. എന്നാൽ പെൻഷൻ നിന്നുപോയിട്ടില്ലെന്നും ഏരിയ സെക്രട്ടറി വ്യക്തമാക്കി
