മാസപ്പടി കേസിലെ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറാന്‍ കോടതി ഉത്തരവ്. വീണയും സിഎംആര്‍എലും തമ്മിലുള്ള ഇടപാടുകളുടെ രേഖകൾ ഇഡി നൽകണമെന്നാണ് എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ അനുബന്ധ പ്രത്യേക കോടതിയുടെ വിധി.
കൊച്ചി: മാസപ്പടി കേസിൽ സിഎംആർഎല്ലിന് വീണ്ടും തിരിച്ചടി. വീണയും കരമിണൽ കമ്പനിയും തമ്മിലുണ്ടായ സാമ്പത്തിക ഇടപാടുകളുടെ സുപ്രധാന രേഖകൾ ഇഡിയ്ക്ക് കൈമാറാൻ കോടതി ഉത്തരവ്. എസ്എഫ്ഐഒ കസ്റ്റഡിയിലെടുത്ത 134 രേഖകൾ പത്ത് ദിവസത്തിനകം കൈമാറാനാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഉത്തരവിട്ടത്. രേഖകൾ കൈമാറുന്നതിനെതിരായ സിഎംആർഎൽ എതിർപ്പ് തള്ളിയാണ് കോടതി നടപടി.
സിഎംആർഎൽലും വീണയും തമ്മിലുണ്ടായ സാമ്പത്തിക ഇടപാടുകളുടെ തെളിവുകൾക്കാണ് ഇഡി കോടതിയെ സമീപിച്ചത്. എസ്എഫ്ഐഒ കസ്റ്റഡിയിലെടുത്ത രേഖഖൾ അന്വേഷണത്തിന് അത്യാവശ്യമെന്നായിരുന്നു ഇഡി കോടതിയെ അറിയിച്ചത്. രേഖകൾ കൈമാറുന്നതിൽ എതിർപ്പില്ലെന്ന് എസ്എഫ്ഐഒ കോടതിയെ അറിയിച്ചു. കേസിൽ കക്ഷിയല്ലാതിരുന്നിട്ടും തങ്ങളെ കേൾക്കണമെന്ന് സിഎംആർഎൽ കോടതിയിലെത്തി ആവശ്യപ്പെട്ടു. എസ്എഫ്ഐ കേസിൽ വിചാരണ കോടതികൾ തടഞ്ഞതിനാൽ രേഖകൾ കൈമാറരുതെന്നും തങ്ങളെകൂടി ഇഡി അപേക്ഷയിൽ കക്ഷിയാക്കണമെന്നുമായിരുന്നു ആവശ്യം. എന്നാൽ സിഎംആർഎൽ കുറ്റാരോപിതരാണെന്നും വിചാരണയക്കുള്ള സ്റ്റേ രേഖകൾ കൈമാറാൻ തടസ്സമല്ലെന്നും ഇഡി സ്പെഷ്യൽ പ്രോസിക്യൂട്ടർ എം ജെ സന്തോഷ് കോടതിയെ അറിയിച്ചു. ഈ വാദം പരിഗണിച്ചാണ് രേഖകൾ കൈമാറാൻ കോടതി അനുമതി നൽകിയത്.
രേഖകൾ പിടിച്ചുവെക്കാനാവില്ലെന്നും കോടതി നിലപാട് എടുത്തു. വീണയും സിഎംആർഎലിലും തമ്മിലുണ്ടാക്കിയ 2016 ലെ കരാർ, എക്സാലോജിക്കും സിഎംആർഎലിലും 2017 ൽ ഉണ്ടാക്കിയ കരാർ, എക്സലോജിക് ബാങ്ക് സ്റ്റേറ്റ്മെന്റ്, വീണയുടെ ഐടി റിട്ടേൺ വിശദാംശങ്ങൾ, എംപവർ ഇന്ത്യ കാപ്പിറ്റൽ കമ്പനിയുടെ ലോൺ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ഇഡിയ്ക്ക് അനുവദിച്ച രേഖകൾ. തെളിവ് ശേഖരണത്തിന്റെ ഭാഗമായാണ് ഇഡി രേഖകൾ ആവശ്യപ്പെട്ടത്. അനുബന്ധ രേഖകൾ പരിശോധിച്ച ശേഷം വീണ ടിയെ നോട്ടീസ് നൽകി വിളിപ്പിക്കാനാണ് നീക്കം.

