കിഫ്‌ബി വിവാദം; ധനമന്ത്രി ഗോളി ഇല്ലാത്ത പോസ്റ്റിലേക്ക് ഗോൾ അടിക്കുകയാണെന്ന് മാത്യു കുഴൽനാടൻ
വിഷയത്തിൽ പരസ്യ സംവാദത്തിന് തയ്യാറാകണമെന്നും മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു. വികസനം മുന്നോട്ടു പോകാത്തത് മറ്റാരുടെയോ കുഴപ്പം കൊണ്ടാണെന്ന് വരുത്തി തീർക്കാൻ ധനമന്ത്രി ശ്രമിക്കുന്നതെന്നും മാത്യു കുഴൽനാടൻ.
കൊച്ചി: കിഫ്‌ബി വിവാദത്തില്‍ ധനമന്ത്രിക്കെതിരെ കെപിസിസി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ. കിഫ്‌ബി സംബന്ധിച്ച സിഎജി റിപ്പോർട്ട് വിവാദത്തിൽ ധനമന്ത്രി ഗോളി ഇല്ലാത്ത പോസ്റ്റിലേക്ക് ഗോൾ അടിക്കുകയാണെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. സിഎജി മറുപടി പറയാൻ വരില്ല എന്ന് അറിയാവുന്നത് കൊണ്ടാണിത്. കരടിൽ കിഫ്‌ബിയെ സംബന്ധിച്ച രണ്ട് പാരഗ്രാഫ് ഉണ്ടായിരുന്നു എന്ന് മന്ത്രി സമ്മതിക്കുന്നുണ്ട്. കരടിൽ ഇല്ലാത്ത കാര്യങ്ങൾ ചേർക്കാൻ സിഎജിക്ക് അധികാരം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ പരസ്യ സംവാദത്തിന് തയ്യാറാകണമെന്നും മാത്യു കുഴൽ നാടൻ ആവശ്യപ്പെട്ടു. വികസനം മുന്നോട്ടു പോകാത്തത് മറ്റാരുടെയോ കുഴപ്പം കൊണ്ടാണെന്ന് വരുത്തി തീർക്കാൻ ധനമന്ത്രി ശ്രമിക്കുന്നു. കിഫ്‌ബിയിൽ നിന്നും എത്ര പണം ചെലവഴിച്ചു എന്ന് വ്യക്തമാക്കാൻ മന്ത്രി തയ്യാറാകണം. സിഎജി റിപ്പോർട്ടിന്റെ പേരിൽ ഒരു പദ്ധതിയും തടസ്സപ്പെട്ടില്ലെന്നും ധനമന്ത്രി സൃഷ്ടിച്ച അസാധാരണ സാഹചര്യം മാത്രമാണ് സംസ്ഥാനത്ത് ഉള്ളതെന്നും മാത്യു കുഴൽ നാടൻ പറഞ്ഞു.