എംസി കമറുദ്ദീൻ എംഎൽഎയ്ക്ക് മൂന്ന് കേസുകളിൽ ജാമ്യം, പുറത്തിറങ്ങാനാവില്ല
കാസർകോട് ഫാഷൻ ജ്വല്ലറി തട്ടിപ്പ് കേസിൽ വിചാരണ തടവുകാരനായ എംഎൽഎ, നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്ക് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്
കൊച്ചി: എംസി കമറുദ്ദീൻ എംഎൽഎയ്ക്ക് മൂന്നു കേസുകളിൽ കൂടി ജാമ്യം അനുവദിച്ചു. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസ് നിലവിലുളള പൊലീസ് സ്റ്റേഷൻ പരിധിയിൽ കയറരുത്, ഒരു ലക്ഷം രൂപയുടെ ബോണ്ട് നൽകണം, സാക്ഷികളെ സ്വാധീനിക്കരുത് എന്നീ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തതും കമറുദ്ദീന്‍റെ ആരോഗ്യ കാരണങ്ങളും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.
കാസർകോട് ഫാഷൻ ജ്വല്ലറി തട്ടിപ്പ് കേസിൽ വിചാരണ തടവുകാരനായ എംഎൽഎ, നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്ക് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്. ഇദ്ദേഹത്തിനെതിരെ 85 കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സർക്കാർ പറഞ്ഞു. മൂന്ന് തവണ കസ്റ്റഡയിൽ ചോദ്യം ചെയ്തുവെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇനിയും 82 കേസുകളുള്ളതിനാൽ ഇദ്ദേഹത്തിന് പുറത്തിറങ്ങാനാവില്ല.