മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരത്തിലേക്ക്, നാളെ മുതൽ ഡ്യൂട്ടി ബഹിഷ്ക്കരിക്കും
വിഐപി ഡ്യൂട്ടി, പേ വാർഡ് ഡ്യൂട്ടി, നോൺ കൊവിഡ് യോഗങ്ങൾ എന്നിവയാകും ബഹിഷ്കരിക്കുക. നാളെ മുതൽ എല്ലാ ദിവസവും കരിദിനം ആചരിക്കും.
തിരുവനന്തപുരം: ശമ്പള കുടിശ്ശികയും അലവൻസും നൽകാത്തതിൽ പ്രതിഷേധിച്ച് സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരത്തിലേക്ക്. നാളെ മുതൽ അനിശ്ചിതകാല ഡ്യൂട്ടി ബഹിഷ്കരണ സമരം നടത്തും. വിഐപി ഡ്യൂട്ടി, പേ വാർഡ് ഡ്യൂട്ടി, നോൺ കൊവിഡ് യോഗങ്ങൾ എന്നിവയാകും ബഹിഷ്കരിക്കുക. നാളെ മുതൽ എല്ലാ ദിവസവും കരിദിനം ആചരിക്കും. ഈ മാസം പത്തിന് സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കാനും 17 ന് ഒപിയും മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും അധ്യാപനവും ബഹിഷ്കരിക്കാനും തീരുമാനമായി.
2016 മുതലുള്ള ശമ്പള കുടിശ്ശികയും അലവൻസും മെഡിക്കൽ കോളേജ് ഡോക്ടർമാർക്ക് ലഭിക്കാനുണ്ട്. കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ 2017 മുതലുള്ള ശമ്പള കുടിശ്ശികയും അലവൻസും നൽകാൻ തീരുമാനമായിരുന്നു. എന്നാൽ 2020 മുതലുള്ള കുടിശ്ശിക നൽകാമെന്നായിരുന്നു ഉത്തരവിലുണ്ടായിരുന്നത്. ഇതിൽ ഏതെങ്കിലും രീതിയിലുള്ള വിശദീകരണം സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.