സമരം കടുപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍; ഇന്ന് മുതൽ ഡ്യൂട്ടി ബഹിഷ്ക്കരിക്കും
2016 മുതലുള്ള ശമ്പള കുടിശികയും അലവൻസുകളും ആവശ്യപ്പെട്ടാണ് സമരം. എന്നാല്‍, സമരം അനാവശ്യമാണെന്നും ആവശ്യങ്ങൾ പരിഗണിച്ച് ഉത്തരവിറക്കിയതാണെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.
തിരുവനന്തപുരം: ശമ്പള പരിഷ്കരണത്തിലെ അപാകത ആരോപിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ ഇന്ന് വഞ്ചനാദിനം ആചരിക്കും. ഇന്ന് മുതൽ അനിശ്ചിതകാല ഡ്യൂട്ടി ബഹിഷ്കരണ സമരത്തിലേക്ക് നീങ്ങുകയാണ് ഡോക്ടര്‍മാര്‍. പേവാര്‍ഡ്, മെഡിക്കല്‍ ബോർഡ് ഡ്യൂട്ടി, കൊവിഡ് ഇതര യോഗങ്ങൾ എന്നിവ അനിശ്ചിതകാലത്തേക്ക് ബഹിഷ്കരിക്കുമെന്ന് സമര നേതൃത്വം അറിയിച്ചു. പതിനേഴാം തീയതി ഒപിയും മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും ബഹിഷ്കരിച്ച് 24 മണിക്കൂര്‍ സമരം നടത്താനും ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം സി ടി എ തീരുമാനിച്ചു.
മുടങ്ങി കിടക്കുന്ന ശമ്പള കുടിശികയും അലവൻസുകളും ആവശ്യപ്പെട്ടാണ് സമരം. 2016 മുതലുള്ള ശമ്പള കുടിശ്ശികയും അലവൻസും മെഡിക്കൽ കോളേജ് ഡോക്ടർമാർക്ക് ലഭിക്കാനുണ്ട്. കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ 2017 മുതലുള്ള ശമ്പള കുടിശ്ശികയും അലവൻസും നൽകാൻ തീരുമാനമായിരുന്നു. എന്നാൽ 2020 മുതലുള്ള കുടിശ്ശിക നൽകാമെന്നായിരുന്നു ഉത്തരവിലുണ്ടായിരുന്നത്. ഇതിൽ ഏതെങ്കിലും രീതിയിലുള്ള വിശദീകരണം സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. അതേസമയം, സമരം അനാവശ്യമാണെന്നും ആവശ്യങ്ങൾ പരിഗണിച്ച് ഉത്തരവിറക്കിയതാണെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രതികരിച്ചു.