മഞ്ചേരിയിൽ നിന്ന് ഡിസ്ചാർജ് ആയി വരുമ്പോൾ വേദന അനുഭവപ്പെട്ടപ്പോൾ വീണ്ടും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ കാണിച്ചപ്പോൾ വ്രണത്തിൽ നിന്ന് നിരവധി പുഴുക്കളെ കിട്ടി.
മലപ്പുറം: മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ചികിത്സാപിഴവ് പരാതിയുമായി ആദിവാസി കുടുംബം. പുഴുവരിക്കുന്ന വ്രണവുമായി എത്തിയ അഞ്ചുവയസുളള ആദിവാസി ബാലികയ്ക്കാണ് മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് പരാതി. പോത്തുകല്‍ ചെമ്പ്ര നഗറിലെ സുരേഷ്, സുനിത ദമ്പതികളുടെ മകള്‍ സുനിമോള്‍ക്ക് ചികിത്സ ലഭിച്ചില്ലെന്നാണ് പരാതി. കുഞ്ഞിന്‍റെ തലയിലെ വ്രണം അഴുകിയ നിലയിലായിരുന്നു. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്തതാണ്. മഞ്ചേരി ആശുപത്രിയിലെത്തിച്ച കുട്ടിയെ ഇന്ന് രാവിലെ ഡിസ്ടചാര്‍ജ് ചെയ്തിരുന്നു. അതിന് ശേഷം വീട്ടിലേക്ക് പോകാൻ ഓട്ടോ വിളിച്ച്, ഡ്രൈവര്‍ കുഞ്ഞിനെ ഓട്ടോയിലേക്ക് കയറ്റുന്ന സമയത്താണ് തലയിലെ മുറിവിൽ പുഴുവുള്ളതായി കാണുന്നത്. തുടര്‍ന്ന് വീണ്ടും നിലമ്പൂര്‍ ആശുപത്രിയിലേക്ക് എത്തിച്ചു. കുഞ്ഞിന്‍റെ തലയിൽ നിന്ന് 30ലേറെ പുഴുക്കളെയാണ് നീക്കം ചെയ്തത്. കുട്ടി ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഓട്ടോക്കാരന്‍റെ ശ്രദ്ധയിൽ പെട്ടതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. അന്വേഷിച്ച് പറയാമെന്നാണ് ആശുപത്രി സൂപ്രണ്ടിന്‍റെ ഭാഗത്ത് നിന്നുള്ള വിശദീകരണം.

