വയനാട് മേപ്പാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അനുശോചനം രേഖപ്പെടുത്തി. സർക്കാർ സംവിധാനങ്ങൾക്കൊപ്പം രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ പാർട്ടി പ്രവർത്തകരോട് അദ്ദേഹം ആഹ്വാനം ചെയ്തു
തിരുവനന്തപുരം: വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ദുരന്തത്തിൽ ജീവൻ നഷ്ടമായ തൊഴിലാളികളുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയ ഗോവിന്ദൻ, സർക്കാർ സംവിധാനങ്ങളുടെയും ദുരന്തനിവാരണ വകുപ്പിന്റെയും നേതൃത്വത്തിൽ നടക്കുന്ന രക്ഷാപ്രവർത്തനങ്ങൾക്കൊപ്പം നിന്ന് ആവശ്യമായ സഹായങ്ങൾ നൽകാൻ സി പി എം പ്രവർത്തകർ രംഗത്തിറങ്ങുമെന്നും വ്യക്തമാക്കി. മണ്ണിൽ കുടുങ്ങിക്കിടക്കുന്ന മുഴുവൻ പേരെയും പുറത്തെത്തിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ദുരന്തത്തിൽ പരിക്കേറ്റവർക്ക് അടിയന്തര ചികിത്സയും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും അടിയന്തര ധനസഹായവും ഉറപ്പാക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
എം വി ഗോവിന്ദന്‍റെ പ്രസ്താവന
വയനാട് മേപ്പാടി കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ തൊഴിലാളികൾ മരിച്ച സംഭവം അത്യന്തം ഞെട്ടലുളവാക്കുന്നതാണ്. അങ്ങേയേറ്റം ദാരുണമായ ദുരന്തത്തിൽ ജീവൻ നഷ്ടമായ തൊഴിലാളികളുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സർക്കാർ സംവിധാനങ്ങളുടെയും ദുരന്തനിവാരണ വകുപ്പിന്റെയും നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള രക്ഷാപ്രവർത്തനങ്ങൾക്കൊപ്പം നിന്ന് ആവശ്യമായ സഹായങ്ങൾ നൽകാൻ സി പി എം പ്രവർത്തകർ രംഗത്തിറങ്ങും. ബഹുജനങ്ങളാകെ രക്ഷാപ്രവർത്തനവുമായി സഹകരിക്കണം. മണ്ണിൽ കുടുങ്ങി കിടക്കുന്നവരെ പുറത്തെത്തിക്കാൻ സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്നാണ് മനസിലാക്കുന്നത്. ഇവരെല്ലാവരെയും മണ്ണിന് പുറത്തെത്തിക്കാൻ അടിയന്തരമായ നടപടികൾ സ്വീകരിക്കണം. ദുരന്തത്തിൽ പരിക്കേറ്റവർക്ക് അടിയന്തര ചികിത്സയും, മരണപ്പെട്ടവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും അടിയന്തിര ധനസഹായവും ഉറപ്പാക്കാൻ സർക്കാർ നടപടിയുണ്ടാകണം.
സർക്കാരിന് പിന്തുണയെന്ന് പിണറായി
മേപ്പാടി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണമെന്ന് നേരത്പ്രതെതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു. സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയുണ്ടെന്നും പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണമെന്നും പിണറായി പറഞ്ഞു. അടിയന്തര നടപടികൾ സ്വീകരിക്കുന്നതിൽ വീഴ്ച ഉണ്ടായോ എന്ന് ഗൗരവത്തോടെ പരിശോധിക്കണമെന്നും പിണറായി വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.

