കായിക വകുപ്പ് സെക്രട്ടറി കൊടുത്ത റിപ്പോർട്ടിൽ സത്യസന്ധമായ ഒന്നുമില്ല. ചൈനയിൽ അർജന്റീന പണം വാങ്ങി കളിക്കാൻ പോയിട്ടില്ല. അവരും കേസ് കൊടുത്തിരുന്നു. ഇതെല്ലാമാണ് വസ്തുത. മെസ്സി വിവാദത്തിൽ അന്വേഷണം നടക്കട്ടെയെന്നും വി. അബ്ദുറഹിമാൻ പറഞ്ഞു.
മലപ്പുറം: മെസ്സി വിവാദവുമായി ബന്ധപ്പെട്ട് കായികവകുപ്പ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ സത്യസന്ധമായി ഒന്നുമില്ലെന്ന് മുൻ കായികമന്ത്രി വി. അബ്ദുറഹിമാൻ. തിരൂർ തലക്കാട് സിപിഎം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയവിശദീകരണ യോഗത്തിലായിരുന്നു മുൻ മന്ത്രി വിവാദത്തിൽ പ്രതികരിച്ചത്.
കായിക വകുപ്പ് സെക്രട്ടറി കൊടുത്ത റിപ്പോർട്ടിൽ സത്യസന്ധമായ ഒന്നുമില്ല. മുഖ്യമന്ത്രിയെ വരെ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ടാണ് കായിക വകുപ്പ് സെക്രട്ടറി സമർപ്പിച്ചത്. രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയാണ് ഉദ്യോഗസ്ഥൻ ഇങ്ങനെയൊക്കെ റിപ്പോർട്ട് നൽകിയിട്ടുള്ളത്. രണ്ട് റിപ്പോർട്ടുകളിലും സത്യസന്ധമായി ഒന്നുമില്ല. എല്ലാം പുകമറ സൃഷ്ടിക്കുന്ന റിപ്പോർട്ടാണ്.
മന്ത്രിയുടെ കമ്പ്യൂട്ടറിൽ അടിച്ചാൽ എല്ലാ രേഖകളും കിട്ടും. പക്ഷേ, കായികമന്ത്രി തന്നെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. എസ് ഐ ടിക്ക് കമ്പ്യൂട്ടറിലുള്ള എല്ലാ രേഖകളും പരിശോധിച്ചാൽ ലഭ്യമാകും.ജിഎസ്ടിയുമായി ബന്ധപ്പെട്ട നോട്ടീസ് ആദ്യമായി സ്പോൺസർക്ക് നൽകുന്നത് തന്നെ ഇടത് സർക്കാരാണ്. ജിഎസ്ടിയിൽ തന്നെ നിരവധി നിയമങ്ങളുണ്ട്. അത് ഇപ്പോഴാണ് അവർ വായിച്ചിട്ടു ഉണ്ടാവുക. അതുകൊണ്ടായിരിക്കാം നടപടി വൈകിയതെന്നും ഇതെല്ലാമാണ് വസ്തുതയെന്നും മെസ്സി വിവാദത്തിൽ അന്വേഷണം നടക്കട്ടെയെന്നും വി. അബ്ദുറഹിമാൻ പറഞ്ഞു.
അർജന്റീന ചൈനയിൽ നിന്നും പണം വാങ്ങി കളിക്കാൻ വരാമെന്ന് പറഞ്ഞ് പറ്റിച്ചിട്ടുണ്ട്. അവരും കേസ് കൊടുത്തിട്ടുണ്ട്. കേരളത്തിലും അർജൻ്റീന പണം വാങ്ങി തട്ടിപ്പ് നടത്തിയതാണെന്നും മുൻ കായികമന്ത്രി പറഞ്ഞു.
മെസ്സിയെ കൊണ്ടുവരാമെന്ന പേരിൽ നടന്ന തട്ടിപ്പിൽ പ്രത്യേക അന്വേഷണസംഘം(എസ്ഐടി) അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് വിഷയത്തിൽ മുൻ മന്ത്രി വീണ്ടും പ്രതികരിച്ചിരിക്കുന്നത്. എഡിജിപി പി വിജയനാണ് എസ്ഐടി തലവൻ. പ്രാഥമികാന്വേഷണത്തിന് ശേഷമാണ് സംഭവവുമായി ബന്ധപ്പെട്ട് ഏതെല്ലാം വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നതും എസ്ഐടി തീരുമാനിക്കും.


