സമരക്കാർ തടഞ്ഞത് സർക്കാരിന്‍റെ വിശിഷ്ടാതിഥിയെ, അതൃപ്തി തുറന്നു പറഞ്ഞ് നൊബേൽ ജേതാവ്
ലെവിറ്റിനെ തടഞ്ഞ സംഭവത്തിൽ ആലപ്പുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കണ്ടാൽ അറിയാവുന്നവർക്ക് എതിരെയാണ് സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞന്നതിന് ആലപ്പുഴ പുളിങ്കുന്ന് പൊലീസ് കേസെടുത്തിരിക്കുന്നത്.
ആലപ്പുഴ: പണിമുടക്കിനിടെ ഹൗസ് ബോട്ട് സമരാനുകൂലികൾ തടഞ്ഞത് അംഗീകരിക്കാൻ കഴിയാത്ത സംഭവമെന്ന് നോബേൽ പുരസ്കാര ജേതാവ് മൈക്കിൽ ലെവിറ്റ്. കേരള സർക്കാരിന്‍റെ ഔദ്യോഗിക അതിഥിയോടുള്ള ഈ പെരുമാറ്റം കേരളത്തിനോ കേരള ടൂറിസത്തിനോ ഇന്ത്യക്കോ നല്ലതല്ലെന്ന് മൈക്കിൽ ലെവിറ്റ് തനിക്കയച്ച ഇമെയിൽ സന്ദേശത്തിൽ പറയുന്നതായി ഡോ അച്യുത് ശങ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. സമരക്കാരെ എതിർക്കരുതെന്ന് തനിക്ക് മുന്നറിയിപ്പ് നൽകിയതായും ലെവിറ്റ് അച്യുത് ശങ്കറിനയച്ച് സന്ദേശത്തിൽ പറയുന്നു.
അച്യുത് ശങ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ ചേർക്കുന്നു
ലെവിറ്റിനെ തടഞ്ഞ സംഭവത്തിൽ ആലപ്പുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കണ്ടാൽ അറിയാവുന്നവർക്ക് എതിരെയാണ് സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞന്നതിന് ആലപ്പുഴ പുളിങ്കുന്ന് പൊലീസ് കേസെടുത്തിരിക്കുന്നത്.
നൊബേൽ ജേതാവിനെ തടഞ്ഞത് ഒറ്റപ്പെട്ട സംഭവമാണെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കർശനമായ നടപടിയുണ്ടാവുമെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. മൈക്കിൾ ലെവിറ്റിനെ ആലപ്പുഴയിൽ സാമൂഹ്യവിരുദ്ധർ തടഞ്ഞ സംഭവത്തെ അപലപിക്കുന്നതായും കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ കെ ടി ജലീലും അറിയിച്ചു.
രാവിലെ 11 മണിയോടെയാണ് കുമരകത്ത് നിന്ന് മൈക്കൽ ലെവിറ്റും ഭാര്യയും സഞ്ചരിച്ചിരുന്ന ഹൗസ് ബോട്ട് ആർ ബ്ലോക്കിൽ വച്ചാണ് ചില സമരാനുകൂലികൾ തടഞ്ഞത്. ഇനിയങ്ങോട്ട് യാത്ര ചെയ്യാനാകില്ലെന്ന് സമരാനുകൂലികൾ നിലപാടെടുത്തു. തുടർന്ന് രണ്ട് മണിക്കൂറോളം ഇവർ ഹൗസ് ബോട്ടിൽ കായലിന് നടുവിൽ കുടുങ്ങി.
2013-ൽ കെമിസ്ട്രിയിൽ നൊബേൽ സമ്മാനം നേടിയ ലിത്വാനിയൻ സ്വദേശിയാണ് മൈക്കൽ ലെവിറ്റ്. ദക്ഷിണാഫ്രിക്കയിൽ ജനിച്ച അദ്ദേഹം കിങ്സ് കോളേജ് പോലെ പ്രസിദ്ധമായ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠനം പൂർത്തിയാക്കിയ ശേഷം, ഇപ്പോൾ സ്റ്റാൻഫോർഡ് സർവകലാശാലയിൽ അധ്യാപകനാണ്.