ഉരുട്ടിക്കളിച്ച ടയർ ദേഹത്ത് തട്ടി, 6ാം ക്ലാസുകാരനെ കഴുത്ത് ഞെരിച്ചും വടി കൊണ്ട് അടിച്ചും അതിഥി തൊഴിലാളി, കേസ്
മാതാപിതാക്കളുടെ പരാതിയിൽ തേഞ്ഞിപ്പാലം പൊലീസ് ഇന്നലെ രാത്രിയാണ് കേസ് രജിസ്റ്റർ ചെയ്തത്

മലപ്പുറം: മലപ്പുറത്ത് ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ഇതര സംസ്ഥാന തൊഴിലാളിയുടെ ക്രൂര മർദനം. പള്ളിക്കൽ സ്വദേശി സുനിൽകുമാർ വസന്ത ദമ്പതികളുടെ മകൻ അശ്വിനാണ് മർദനമേറ്റത്. തേഞ്ഞിപ്പലം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
സെപ്റ്റംബർ രണ്ടിന് മലപ്പുറം പള്ളിപ്പുറത്തെ വാടക കൊട്ടേഴ്‌സിൽ വച്ചായിരുന്നു മർദനം. അശ്വിൻ ഉരുട്ടിക്കളിച്ച ടയർ ദേഹത്ത് തട്ടി എന്നാരോപിച്ചാണ് ഇതര സംസ്ഥാന തൊഴിലാളിയായ സൽമാൻ കുട്ടിയെ ക്രൂരമായി മർദിച്ചത്. കഴുത്ത് ഞെരിച്ചതിന് ശേഷം വടി കൊണ്ടും അടിച്ചു. കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലും ഫറോക്ക് ക്രസന്റ് ആശുപത്രിയിലും ചികിൽസ തേടിയ കുട്ടിയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. മാതാപിതാക്കളുടെ പരാതിയിൽ സൽമാനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇയാള് ജോലി ചെയ്യുന്ന ചെരുപ്പ് കമ്പനി ഉടമകൾ കേസ് നൽകരുത് എന്നാവശ്യപ്പെട്ട് സമീപിച്ചു എന്നും കുടുംബം പറയുന്നു. ഇയാള് നേരത്തെയും കോട്ടേഴ്‌സിലെ കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടെന്നും ഇവർ പറയുന്നു. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു
Asianet News | Asianet News Live | Kerala News | Onam Bumper 2023