ഇടുക്കിയിലെ കർഷക ആത്മഹത്യകൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല: എ കെ ബാലൻ
ഇടുക്കിയിലെ കർഷക ആത്മഹത്യകൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മന്ത്രി എ കെ ബാലൻ. പ്രളയത്തിന് ശേഷം കാർഷിക മേഖലയിൽ ഏറ്റവും ഫലപ്രദമായ നടപടികളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. കർഷക ആത്മഹത്യകൾ സർക്കാർ നയത്തിന്‍റെ ഫലമല്ലെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇടുക്കി: ഇടുക്കി ജില്ലയിലെ കർഷക ആത്മഹത്യകൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മന്ത്രി എ കെ ബാലൻ. പ്രളയത്തിന് ശേഷം കാർഷിക മേഖലയിൽ ഏറ്റവും ഫലപ്രദമായ നടപടികളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയുടെ പ്രസ്താവനക്കെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി.
കടക്കെണിയെ തുടർന്ന് കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇടുക്കി ജില്ലയിൽ മൂന്ന് കർഷകരാണ് ആത്മഹത്യ ചെയ്തത്. പ്രളയത്തിൽ കൃഷി നശിച്ച് വായ്പാ തിരിച്ചടവ് മുടങ്ങിയതോടെയാണ് ഇവർക്ക് ജീവനൊടുക്കേണ്ടിവന്നത്. എന്നാൽ ഈ കർഷക ആത്മഹത്യകൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് മന്ത്രി എ കെ ബാലൻ പറയുന്നത്. സർക്കാരിനെതിരെ വെറുതെ ആക്ഷേപം ഉന്നയിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കർഷക ആത്മഹത്യകൾ സർക്കാർ നയത്തിന്‍റെ ഫലമല്ലെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സർക്കാരിന്‍റെ ആയിരം ദിനാഘോഷത്തിന്‍റെ ഭാഗമായി ആയിരത്തിൽ അധികം പദ്ധതികൾ പ്രഖ്യാപിച്ചു. ഇവ നടപ്പാക്കി വരുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കർഷക ആത്മഹത്യകൾ തുടർക്കഥയാവുമ്പോഴും സർക്കാർ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം നേരത്തെ തന്നെ ഉയർന്നിരുന്നു. ഇതിനെ കൂടുതൽ കടുപ്പിക്കുന്നതാണ് മന്ത്രിയുടെ പ്രസ്താവന. എ കെ ബാലന്‍റെ പ്രസ്താവന കൃഷിക്കാരെ അപമാനിക്കുന്നതാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ് ആരോപിച്ചു.