ഇത് കണ്ട ചിലർ പ്രശ്നമുണ്ടാക്കി ചിത്രം ഡിലീറ്റ് ചെയ്യിച്ചെങ്കിലും മറ്റു ചിലർ സ്ക്രീൻ ഷോട്ട് എടുത്തു. മന്ത്രിയായ തന്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണ സ്ത്രീകളുടെ അവസ്ഥ എന്താകുമെന്നും ബിന്ദു കൃഷ്ണ ചോദിച്ചു.
തിരുവനന്തപുരം: മന്ത്രിയായിരുന്നിട്ടും ഒരു പരിപാടിക്കിടെ മുഖം ഉൾപ്പെടുത്താതെ തന്റെ ശരീരത്തിന്റെ ചിത്രം മാത്രം പകർത്തിയെന്നും ചിത്രം പിന്നീട് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തുവെന്നും വെളിപ്പെടുത്തലുമായി മന്ത്രി ബിന്ദു കൃഷ്ണ. കൊല്ലത്ത് ഒരു സ്‌കൂളിലെ പരിപാടിക്കിടെ ആയിരുന്നു സംഭവമെന്നും മന്ത്രി പറഞ്ഞു. ഇത് കണ്ട ചിലർ പ്രശ്നമുണ്ടാക്കി ചിത്രം ഡിലീറ്റ് ചെയ്യിച്ചെങ്കിലും മറ്റു ചിലർ സ്ക്രീൻ ഷോട്ട് എടുത്തു. മന്ത്രിയായ തന്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണ സ്ത്രീകളുടെ അവസ്ഥ എന്താകുമെന്നും ബിന്ദു കൃഷ്ണ ചോദിച്ചു.
ബിന്ദു കൃഷ്ണയുടെ വാക്കുകളിങ്ങനെ, ‘'ഒരു സ്കൂളിൽ പോയപ്പോള്‍, ഞാനൊന്നും അറിയുന്നില്ല, അവിടെയിരിക്കുന്ന ഒരാള്‍, ഞാൻ ആളിനെയൊന്നും പറയുന്നില്ല. ഒരാള്‍ ഫോട്ടോയെടുത്തു. അപ്പോള്‍ തൊട്ടുബാക്കിൽ നിൽക്കുന്ന ആള്‍ കാണുന്നുണ്ട്. മുഖം സൂം ചെയ്യുന്നില്ല, ബോഡിയാണ് സൂം ചെയ്യുന്നത്. അപ്പോത്തന്നെ അടുത്ത് നിന്ന ആള്‍ പറഞ്ഞ് അതങ്ങ് മാറ്റി. പിന്നീട് കുഴപ്പമുണ്ടാകില്ലെന്ന് വിചാരിച്ചു, പക്ഷേ അയാള്‍ പോസ്റ്റ് ചെയ്തതിൽ ഈ ബോഡി ഉണ്ട്. പിന്നീട് അത് വലിയ വിഷയമാക്കി അയാളത് ഡിലീറ്റ് ചെയ്തു. എങ്കിളും ആളുകള്‍ അതിന്‍റെ സ്ക്രീൻ ഷോട്ട് എടുത്ത് ബന്ധപ്പെട്ട മാനേജ്മെന്‍റിനെയൊക്കെ അറിയിച്ചു.’'
സ്ത്രീ സുരക്ഷാ പെൻഷൻ മുടങ്ങിയ സംഭവത്തിൽ കഴിഞ്ഞ സർക്കാർ പദ്ധതി കൊണ്ട് വന്നത് ഒട്ടും ആത്മാർഥത ഇല്ലാതെയാണെന്നും മന്ത്രി ബിന്ദു കൃഷ്ണ വിമർശിച്ചു. അതിനെക്കാൾ മികച്ച പദ്ധതി ഈ സർക്കാർ കൊണ്ട് വരും. തൊഴിലിടങ്ങളിലെ ആഭ്യന്തര പരാതി പരിഹാര സെല്ലുകൾ നിരീക്ഷിക്കും. കേരളത്തിന് പുറത്ത് ഉള്ള ആഭ്യന്തര പരാതി പരിഹാര സെല്ലുകളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ മറ്റ് സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.

