ഓരോരുത്തരും പറയുന്നതിനനുസരിച്ചല്ല സർക്കാരിന്‍റെ നിലപാട്; വിഎസിന് മറുപടിയുമായി റവന്യു മന്ത്രി
ഓരോരുത്തരും പറയുന്നതിനനുസരിച്ച് സർക്കാർ നിലപാട് പറയാനാകില്ല എന്നാണ് മന്ത്രി അഭിപ്രായപ്പെട്ടത്. ആവശ്യമായ ഘട്ടത്തിൽ വിഷയം സർക്കാർ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍ഗോഡ്: ഗാഡ്‍ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് വിഎസ് അച്യുതാനന്ദന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍റെ മറുപടി. ഓരോരുത്തരും പറയുന്നതിനനുസരിച്ച് സർക്കാർ നിലപാട് പറയാനാകില്ല എന്നാണ് മന്ത്രി അഭിപ്രായപ്പെട്ടത്. ആവശ്യമായ ഘട്ടത്തിൽ വിഷയം സർക്കാർ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഗാഡ്‍ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ജനകീയ ആവശ്യം ഉയര്‍ന്നുകഴിഞ്ഞതായാണ് വി എസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. വയല്‍ നികത്തലും കുന്നിടിക്കലും അനിയന്ത്രിതമായ പാറ ഖനനവും കുന്നിന്‍മുകളിലെ തടയണ നിര്‍മ്മാണവുമെല്ലാം ദുരന്ത കാരണമാണെന്ന് ഇന്ന് കേരളത്തിലെ ഏത് കൊച്ചു കുട്ടിക്കും അറിയാം. ഇനിയും അതിന്‍റെ പ്രാധാന്യം വേണ്ടത്ര മനസ്സിലാക്കാത്തത് ജനപ്രതിനിധികളാണെന്നാണ് പ്രതികരണങ്ങളില്‍നിന്ന് ജനങ്ങള്‍ വായിച്ചെടുക്കുന്നതെന്നും വിഎസ് അഭിപ്രായപ്പെട്ടിരുന്നു.
പരിസ്ഥിതിലോല മേഖലകളിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വിലക്കണം. കുന്നിൻമുകളിലെ തടയണകൾ പൊളിച്ചുനീക്കണമെന്നും വി എസ് അച്യുതാന്ദന്‍ ഫേസ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നു.
Read Also: ദുരന്ത കാരണം ഇനിയും മനസിലാക്കാത്തത് ജനപ്രതിനിധികൾ; ആഞ്ഞടിച്ച് വിഎസ്