സമൂഹത്തിൽ ധ്രുവീകരണം ഉണ്ടാകാൻ പാടില്ല. എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കുക എന്നതാണ് സർക്കാർ നിലപാടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: മിത്ത് വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെ രാധാകൃഷ്ണൻ. ചിലർ പറയുമ്പോൾ വിവാദമാക്കുകയും മറ്റ് ചിലർ പറയുമ്പോൾ വിവാദമല്ലാതിരിക്കുകയും ചെയ്യുന്നത് എങ്ങനെയാണ്? ആ നിലപാട് ശരിയല്ല. "വിഷയം വിവാദമാണെങ്കിൽ അത് ആദ്യം തുടങ്ങിയത് സയൻസ് കോൺഗ്രസിൽ അല്ലേ എന്നും മന്ത്രി ചോദിച്ചു. സമൂഹത്തിൽ ധ്രുവീകരണം ഉണ്ടാകാൻ പാടില്ല. എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കുക എന്നതാണ് സർക്കാർ നിലപാടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മിത്ത് വിവാദത്തിൽ സ്പീക്കര്‍ എ എന്‍ ഷംസീര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എന്‍എസ്എസിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നാമജപ യാത്ര നടത്തി. പാളയം ഗണപതി ക്ഷേത്രപരിസരത്ത് നിന്ന് പഴവങ്ങാടി ക്ഷേത്രത്തിലേക്കായിരുന്നു പ്രതിഷേധം. എന്‍എസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്‍റെ കീഴിലുള്ള 196 കരയോഗങ്ങളില്‍ നിന്നുള്ള വിശ്വാസികളാണ് നാമജപ യാത്രയില്‍ പങ്കെടുത്തത്. കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും പ്രാദേശിക നേതാക്കളും നാമജപ യാത്രയില്‍ പങ്കാളികളായി. പ്രതിഷേധം തുടരുമെന്നും തുടര്‍പരിപാടികള്‍ ജനറല്‍ സെക്രട്ടറി പ്രഖ്യാപിക്കുമെന്നും എന്‍എസ്എസ് വൈസ് പ്രസിഡന്‍റ് സംഗീത് കുമാര്‍ പറഞ്ഞു.
ഏറെ നാളായി സിപിഎമ്മും സർക്കാരുമായി നിലനിന്ന അഭിപ്രായവ്യത്യാസത്തിനൊടുവിലാണ് തെരുവിലിറങ്ങിയുള്ള പ്രതിഷേധത്തിലേക്ക് എൻഎസ്എസ് നീങ്ങിയിരിക്കുന്നത്. ഇതുവരെയുള്ള വിഷയങ്ങളിൽ എൻഎസ്എസിന്‍റെ നിലപാടുകളെ ശക്തമായി തള്ളിപ്പറഞ്ഞിട്ടില്ല സിപിഎമ്മും സർക്കാരും. എന്നാൽ മിത്ത് പരാമർശത്തിൽ മാപ്പ് പറയാനില്ലെന്ന് അസന്നിഗ്ധമായി സിപിഎം നിലപാടെടുത്തോടെ, പിന്നോട്ടില്ലെന്ന സന്ദേശം എൻഎസ്എസും നൽകുകയാണ്. പ്രശ്നപരിഹാരത്തിന് മറ്റ് മാർഗങ്ങൾ തേടേണ്ടി വരുമെന്നാണ് സുകുമാരൻ നായരുടെ ഒടുവിലത്തെ വാർത്താക്കുറിപ്പ്. എ എൻ ഷംസീര്‍ മാപ്പ് പറയണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എന്നാൽ എൻഎസ്എസ് ആവശ്യം സിപിഎം തള്ളി.
ശബരിമല സമര മാതൃകയിൽ നാമ ജപ ഘോഷയാത്ര: സ്പീക്കർ ഷംസീറിനെതിരെ കൂടുതൽ കടുപ്പിച്ച് എൻഎസ്എസ്
