തമിഴ്നാട് നീക്കം തടയും, ആളിയാറിൽ നിന്ന് കൂടുതൽ വെള്ളം കൊണ്ടുപോകാനനുവദിക്കില്ല : മന്ത്രി കൃഷ്ണൻകുട്ടി
പറമ്പിക്കുളം ആളിയാറിൽ ഡാമിൽ നിന്നും ഒട്ടൻ ചത്രത്തിലേക്ക് കൂടുതൽ വെള്ളം കൊണ്ടുപോകാനുള്ള തമിഴ്നാടിന്‍റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാണ്.
തൃശൂർ : പറമ്പിക്കുളം ആളിയാർ ഡാമിൽ നിന്ന് ഒട്ടൻ ചത്രത്തിലേക്ക് കൂടുതൽ വെള്ളം കൊണ്ടു പോകാനുള്ള തമിഴ്നാടിന്റെ നീക്കം തടയുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. കൂടുതൽ വെള്ളം കൊണ്ടു പോകരുതെന്ന് തമിഴ്നാടിനോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഈ മാസം തമിഴ്നാടുമായി ചർച്ച നടത്തും. പറമ്പിക്കുളം ആളിയാറിൽ ഡാമിൽ നിന്നും ഒട്ടൻ ചത്രത്തിലേക്ക് കൂടുതൽ വെള്ളം കൊണ്ടുപോകാനുള്ള തമിഴ്നാടിന്‍റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാണ്. പാലക്കാട്ടെ കാർഷിക മേഖലയേയും കുടിവെള്ള വിതരണത്തേയും തീരുമാനം ബാധിക്കുമെന്നാണ് ആശങ്ക. എന്നാൽ കർഷകർക്ക് ആശങ്ക വേണ്ടെന്നും മന്ത്രി അറിയിച്ചു.
ആളിയാർ ഡാമിൽ നിന്നും 120 കിലോമീറ്റർ അകലെയുള്ള ഒട്ടൻ ചത്രത്തിലേക്ക് വലിയ പൈപ്പുകളിൽ വെള്ളം കൊണ്ടുപോകാനാണ് തമിഴ്നാട് ഒരുങ്ങുന്നത്. കുടിവെള്ള ആവശ്യം മുൻനിർത്തിയാണ് നീക്കം. തമിഴ്നാട് കൂടുതൽ ജലം കൊണ്ടുപോകാൻ തുടങ്ങിയാൽ, നദീജല കരാർ പ്രകാരം കേരളത്തിന് അർഹതപ്പെട്ട വെള്ളത്തിന്‍റെ അളവ് കുറയ്ക്കാനിടയുണ്ട് എന്നാണ് ആശങ്ക. 1970 ൽ ഉണ്ടാക്കിയ അന്തർ നദീജല കരാറിന് എതിരുമാണ് തമിഴ്നാടിന്റെ നീക്കം. വേനൽക്കാലത്ത് ഭാരതപ്പുഴയിലെ നീരൊഴുക്ക് നിലനിർത്താനും ആളിയാർ ഡാമിലെ ജലം അനിവാര്യം. ചിറ്റൂർ മേഖലയിൽ നിരവധി പാടങ്ങൾ പച്ചപുതയ്ക്കുന്നത് ആളിയാറിൽ നിന്നു നീരുകൊണ്ടാണ്.
തമിഴ്നാടിന്റെ നീക്കം എല്ലാത്തിനേയും ദോഷകരമായി ബാധിക്കും. ആളിയാറിനും ഒട്ടൻ ചത്രത്തിനുമിടയിൽ തമിഴ്നാടിന്‍റെ ഉടമസ്ഥതയിൽ മറ്റ് രണ്ട് ഡാമുകൾ കൂടിയുണ്ട്. തിരുമൂർത്തി ഡാമും അമരാവതി ഡാമും. ഈ രണ്ട് അണക്കെട്ടിൽ നിന്നും വെള്ളമെടുക്കാതെയാണ് ആളിയാറിനെ ആശ്രയിക്കുന്നത്. പ്രശ്നത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണം എന്നാണ് കോൺഗ്രസ് ആവശ്യം.
വിമാനത്താവളം- റെയിൽവെ സ്റ്റേഷൻ- ബസ് സ്റ്റാൻഡ്; എയർ-റെയിൽ സർക്കുലർ സർവീസുമായി കെഎസ്ആർടിസി സ്വിഫ്റ്റ്
തിരുവനന്തപുരം : എയർ-റെയിൽ സർക്കുലർ സർവീസുമായി കെഎസ്ആർടിസി സ്വിഫ്റ്റ്. തിരുവനന്തപുരത്തെ വിമാനത്താവളം, റെയിൽവെ സ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടുള്ള 24 മണിക്കൂർ സർവീസ് ഉടൻ ആരംഭിക്കും. പുതുതായി എത്തിയ ഇലക്ട്രിക് ബസ്സുകൾ ഇതിനായി ഉപയോഗിക്കാനാണ് തീരുമാനം. തിരുവനന്തപുരം വിമാനത്താവളത്തിന്റെ ആഭ്യന്തര-അന്താരാഷ്ട്ര ടെർമിനലുകളിലെത്തുന്നവരെ തമ്പാനൂർ ബസ് സ്റ്റാന്റ് , സെൻട്രൽ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കും തിരിച്ചും എത്തിക്കുന്ന തരത്തിലാണ് എയർ- റെയിൽ സർക്കുലർ സർവ്വീസ് തുടങ്ങുന്നത്.
ആദ്യ ഘട്ടത്തിൽ ഓരോ മണിക്കൂറിലും ഒരു ബസ് ടെർമിനലുകളിൽ എത്തും. കെഎസ്ആർടിസി സ്വിഫ്റ്റ് സിറ്റി സർക്കുലറിനായി പുതുതായി വാങ്ങിയ രണ്ട് ഇലക്ട്രിക് ബസ്സുകൾ ഇതിനായി ഉപയോഗിക്കും. കെഎസ്ആർടിസിയുടെ ദീർഘ ദൂര ബസ് സർവ്വീസുകളിലേക്കുള്ള ടിക്കറ്റുകളും എടുക്കാനുള്ള സൗകര്യവും ഈ ബസ്സുകളിൽ ഉണ്ടാകും. യാത്രാക്കാരുടെ ലഗേജുകൾ സൂക്ഷിക്കാനുള്ള സൗകര്യമുണ്ടാകും. 20 മുതൽ 50 രൂപവരെയായിരിക്കും ടിക്കറ്റ് നിരക്ക്. പ്രാരംഭ ഓഫറായി ആദ്യത്തെ ഒരുമാസം ലഗേജ് ചാർജ് ഈടാക്കില്ല. ടിക്കററ്റ് നിരക്കിൽ 10% ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. കെഎസ്ആർടിസി സ്വിഫ്റ്റിൻ്റെ ഹ്രസ്വദൂര സർവീസുകളിലേക്കുള്ള പ്രവേശനത്തിനും എയർ റെയിൽ സർക്കുലർ കാരണമാകും.