വേടന് പോലും ചലച്ചിത്ര അവാർഡ് നൽകി എന്ന സംസ്കാരിക മന്ത്രി സജിചെറിയാന്‍റെ വാക്കുകൾ അപമാനിക്കുന്നതിന് തുല്യമാണെന്ന് വേടൻ

ദുബൈ: വേടന് പോലും ചലച്ചിത്ര അവാർഡ് നൽകി എന്ന സംസ്കാരിക മന്ത്രി സജിചെറിയാന്‍റെ വാക്കുകൾ അപമാനിക്കുന്നതിന് തുല്യമാണെന്ന് വേടൻ. ഇതിന് പാട്ടിലൂടെ മറുപടി നൽകുമെന്നും വിഷയത്തില്‍ കൂടുതൽ പ്രതികരണത്തിനില്ല. അവാർഡ് നൽകിയതിനെ വിമർശിക്കുന്നവരോട് ഒന്നും പറയാനില്ല. പാട്ട് പഠപുസ്തകത്തിൽ ഉൾപ്പെടുത്തിയപ്പോഴും വിമർശനം ഉണ്ടായിരുന്നു. അവാർഡ് വലിയ അംഗീകാരമായി കാണുന്നു. രാഷ്ടീയ പിന്തുണയുടെ ഭാഗമായല്ല പുരസ്കാരം.താൻ ഒരു രാഷ്ടീയ പാർട്ടിയിലും അംഗമല്ലെന്നും വേടൻ പറഞ്ഞു. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരമാണ് വേടൻ നേടിയത്. പുരസ്കാര നേട്ടത്തിന് പിന്നാലെ സമ്മിശ്രപ്രതികരണങ്ങളാണ് ഉയര്‍ന്നുവന്നത്.

പുരസ്കാര നേട്ടത്തില്‍ ഒരുപാട് സന്തോഷമുണ്ടെന്നാണ് റാപ്പര്‍ വേടൻ പ്രതികരിച്ചത്. കലാകാരൻ ഉയർത്തുന്ന രാഷ്ട്രീയത്തിനുള്ള അംഗീകാരമാണിതെന്നും പാട്ടുകാരനേക്കാൾ രചയിതാവ് എന്ന പേരിൽ അംഗീകരിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും വേടൻ പറഞ്ഞു. എടുക്കുന്ന പണി നടക്കുന്നു എന്നതിനുള്ള ഉദാഹരണമാണ് പുരസ്കാരം. കൂടെ നിന്നവർക്കും പ്രാർഥിച്ചവർക്കും നന്ദിയുണ്ട്. ഒരു ദിവസം കൊണ്ട് എഴുതിയ പാട്ടാണ് വിയര്‍പ്പ് തുന്നിയിട്ട് കുപ്പായം. മഞ്ഞുമ്മൽ ബോയ്സിന്‍റെ സംവിധായകൻ ചിദംബരത്തോട് ഒരുപാട് നന്ദിയുണ്ട്. മഞ്ഞുമ്മൽ ബോയ്സിന് കുറെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മഞ്ഞുമ്മൽ ഫാമിലി മൊത്തം ഹാപ്പിയാണ്. മഞ്ഞുമ്മൽ ബോയ്സിലെ വേടൻ എഴുതിയ കുതന്ത്രം (വിയര്‍പ്പ് തുന്നിയിട്ട കുപ്പായം) എന്ന ഗാനത്തിനാണ് മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം. സിനിമയിലെ പ്രധാന കഥാപാത്രങ്ങളുടെ പാര്‍ശ്വവത്കൃത ജീവിതത്തിലെ സഹനങ്ങളെയും സന്തോഷങ്ങളെയും പുതിയ ബിംബങ്ങളിലുടെ തേച്ചുമിനുക്കാത്ത വാക്കുകളിലേക്ക് പകര്‍ത്തിയെടുത്ത രചനാമികവിനാണ് പുരസ്കാരമെന്നാണ് ജൂറി അഭിപ്രായപ്പെട്ടത്.

YouTube video player