എസ്എസ്കെ ഫണ്ട് ആവശ്യപ്പെട്ട് കേന്ദ്രത്തിന് വീണ്ടും കേരളത്തിന്‍റെ കത്ത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് ഇതുസംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കത്തയച്ചു. എസ്എസ്കെ ഫണ്ട് ഉടൻ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
തിരുവനന്തപുരം: എസ്എസ്കെ ഫണ്ട് ആവശ്യപ്പെട്ട് കേന്ദ്രത്തിന് വീണ്ടും കേരളത്തിന്‍റെ കത്ത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് ഇതുസംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കത്തയച്ചു. എസ്എസ്കെ ഫണ്ട് ഉടൻ അനുവദിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായിബന്ധപ്പെട്ടാണ് സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിന് കത്തയച്ചത്.രണ്ടര വർഷകാലമായി കേന്ദ്രസർക്കാർ എസ് എസ് കെ ഫണ്ട് അനുവദിക്കുന്നില്ല. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ചുള്ള ഫണ്ടും ഭിന്നശേഷി വിദ്യാർഥികൾക്കുള്ള ഫണ്ടും ഉടൻ അനുവദിക്കണം. 2025-26 വർഷത്തിൽ 456 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ, ഇതിൽ ഒന്നാം ഗഡുവായ 92.41 കോടി രൂപ മാത്രമാണ് ലഭിച്ചത്. 440.87 കോടി രൂപയാണ് 2023-24 ൽ ലഭിക്കാനുള്ളത്. ആകെ 1158 കോടി രൂപയാണ് ലഭിക്കേണ്ടത്. ഈ തുക ഉടൻ ലഭിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഫണ്ട് ഇത്തരത്തിൽ തടഞ്ഞുവെക്കുന്നതിൽ സംസ്ഥാന ബിജെപി നേതൃത്വത്തിനും സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിമാർക്കും പങ്കുണ്ട്. ഇവർ ഇതിൽ മറുപടി പറയണം.
അല്ലെങ്കിൽ ന്യായമായി ലഭിക്കാനുള്ള പണം കിട്ടുന്നതിനുള്ള ഇടപെടലുകൾ നടത്തണം. തനിക്ക് കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പറയുന്നത്. എസ്ഐആര്‍ പ്രവർത്തനങ്ങൾക്ക് സ്കൂൾ കുട്ടികളെ ഉപയോഗിക്കുന്ന സംഭവം അംഗീകരിക്കാനാകില്ലെന്നും ശിവൻകുട്ടി പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുന്ന രീതിയിൽ ഒരു കാരണവശാലും ഇത്തരത്തിലുള്ള ഉത്തരവാദിത്വങ്ങൾ കുട്ടികളിൽ ഏൽപ്പിക്കാൻ പാടില്ല. വിദ്യാർത്ഥികൾ ഉപയോഗിക്കാനുള്ള നീക്കം അംഗീകരിക്കാൻ പറ്റില്ല. വിദ്യാർത്ഥികളുടെ പഠനത്തെ അത് ബാധിക്കും. കുട്ടികളെ മറ്റു പരിപാടികൾക്ക് ഉപയോഗിക്കാൻ പാടില്ല. ഓഫീസ് ജോലികൾക്ക് കുട്ടികളെ ഉപയോഗിക്കാൻ പാടില്ല.നിലവിൽ തെരഞ്ഞെടുപ്പ് ജോലിക്ക് മികച്ച സഹകരണമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നൽകുന്നത്. കുട്ടികളെ എസ്ഐആര്‍ ജോലിക്ക് ഉപയോഗിക്കാതിരിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ലംഘിക്കപ്പെടാൻ പാടില്ല. തിരുവനന്തപുരം ജില്ലാ കളക്ടറെ ബന്ധപ്പെട്ടിട്ടുണ്ട്. കുട്ടികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.
ഈ മാസം ആദ്യമാണ് എസ്എസ്കെ ഫണ്ടിന്‍റെ ആദ്യ ഗഡു കേരളത്തിന് ലഭിച്ചത്. തടഞ്ഞുവെച്ചിരുന്ന 92.41 കോടി രൂപയാണ് കേരളത്തിന് കിട്ടിയിരുന്നത്. രണ്ടും മൂന്നും ഗഡു പിന്നാലെ ലഭിക്കുമായിരുന്നു വിവരമെങ്കിലും അതിനുശേഷം തുക ലഭിച്ചിരുന്നില്ല. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതിന് പിന്നാലെയായിയിരുന്നു ആദ്യ ഗഡു ലഭിച്ചത്. സര്‍വ ശിക്ഷ അഭിയാനുമായി ബന്ധപ്പെട്ട് കേരളത്തിന് അർഹമായ തുക നൽകുമെന്ന് കേന്ദ്രം നേരത്തെ സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നു. അർഹതപ്പെട്ട പണം കേന്ദ്രം തടയുന്നുവെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സിന്‍റെ നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് കേന്ദ്ര നിലപാട് വ്യക്തമാക്കിയത്. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുമായി വിഷയം ചർച്ച ചെയ്തുവെന്നും അഡീഷണൽ സോളിസിറ്റ് ജനറൽ കോടതിയെ അറിയിച്ചു. അർഹമായ തുക പോലും സംസ്ഥാനത്തിന് നൽകുന്നില്ലെന്നും സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സിന് സ്ഥിരപ്പെടുത്താനുള്ള തുക കണ്ടെത്തണമെന്നും കേരളം കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ ജനുവരിക്കുള്ളിൽ റിപ്പോർട്ട് നൽകാൻ കോടതി സംസ്ഥാനത്തോട് നിർദ്ദേശിച്ചിരുന്നു. പിന്നാലെയാണ് കേരളത്തിന് ഫണ്ട് ലഭിച്ചിരുന്നത്.
ആദ്യ ഗഡു ഫണ്ട് ലഭിച്ചശേഷം നവംബര്‍ 12ന് പിഎം ശ്രീ പദ്ധതിയിൽ തുടർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഇതുവരെയും കത്തയക്കാത്തതിൽ പ്രതിഷേധിച്ച് സിപിഐ മന്ത്രിമാരായ കെ രാജനും പി പ്രസാദും മുഖ്യമന്ത്രിയെ നേരിൽ കാണുകയും കത്ത് വൈകുന്നതിൽ പാർട്ടിയുടെ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് കേന്ദ്രത്തിന് കത്തയച്ച കാര്യം മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിൽ അറിയിച്ചത്. ഒടുവിൽ സിപിഐയുടെ സമ്മർദത്തിന് വഴങ്ങിയാണ് കേരളം കേന്ദ്രത്തിന് കത്തയച്ചത്. പിഎം ശ്രീയിൽ നിന്ന് പിന്മാറുകയാണെന്ന കത്ത അയച്ചശേഷം എസ്എസ്‍കെയുടെ ഫണ്ട് കേരളത്തിന് ലഭിച്ചിട്ടില്ല.



