ലോഡ് ഷെഡിങ് വ്യാപകമല്ലെങ്കിലും ഉണ്ടാകുന്നത് വിഷമകരമാണെന്ന് മന്ത്രി സണ്ണി ജോസഫ്. ഫുട്ബോൾ ആരാധകരുടെ പ്രയാസം മനസ്സിലാക്കുകയാണെന്നും ഉഷ്ണതരംഗം ആണ് പ്രശ്നമെന്നും മന്ത്രി
തിരുവനന്തപുരം: ലോഡ് ഷെഡിങ് വ്യാപകമല്ലെങ്കിലും ഉണ്ടാകുന്നത് വിഷമകരമാണെന്ന് മന്ത്രി സണ്ണി ജോസഫ്. ഫുട്ബോൾ ആരാധകരുടെ പ്രയാസം മനസ്സിലാക്കുകയാണെന്നും ഉഷ്ണതരംഗം ആണ് പ്രശ്നമെന്നും മന്ത്രി പറഞ്ഞു. വാങ്ങിയ വൈദ്യുതി മടക്കി നൽകേണ്ടതുണ്ട്, ഇതും പ്രതിസന്ധിയായി. ജലസംഭരണികളിൽ വെള്ളം കുറവുണ്ട്. വൈദ്യുതി ലഭ്യതയും കുറവാണ്. പ്രതീക്ഷിച്ച പ്രതിസന്ധിയല്ല. സർക്കാരിന്റെ വീഴ്ച്ച അല്ല ഇത്. രാജ്യത്തൊട്ടാകെ മഴ കുറവുണ്ടെന്നും കേരളത്തിലും മഴ കുറവാണെന്നും മന്ത്രി പറഞ്ഞു.
വൈദ്യുത മീറ്റർ മാറ്റുന്നത് ബന്ധപ്പെട്ട് അദാനിയുമായുള്ള കരാറിൽ ചട്ട വിരുദ്ധമായി എന്തെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. കെപിസിസി അധ്യക്ഷപദവിയുമായി ബന്ധപ്പെട്ടും സണ്ണി ജോസഫ് പ്രതികരിച്ചു. രണ്ട് ചുമതലയും വഹിച്ചു പോകാനുള്ള പ്രയാസം നേതൃത്വത്തെ അറിയിച്ചു. മാറാൻ പറഞ്ഞാൽ അപ്പോൾ മാറും. ഫ്ലെക്സ് വയ്ക്കുന്നത് ആരെന്ന് അറിയില്ല. പറയാനുള്ളത് പാർട്ടി യോഗങ്ങളിൽ പറയാം. നേതൃത്വത്തോട് പറയാം. ഫ്ളക്സിലെ കാര്യങ്ങളും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടനയിൽ മന്ത്രി പ്രതികരണത്തിന് നിൽക്കാതെ ഒഴിഞ്ഞു മാറി. അത് താൻ കഴിച്ചു നോക്കിയിട്ടില്ലെന്നായിരുന്നു സണ്ണി ജോസഫിൻ്റെ പ്രതികരണം.


