നാർകോടിക്സ് ജിഹാദ് പരാമർശം രൂക്ഷമായ പ്രശ്നമാക്കാൻ ശ്രമിക്കുന്നത് തീവ്രവാദികളാണെന്ന് മന്ത്രി വിഎൻ വാസവന്‍റെ അഭിപ്രായം വിവാദമായതിന് പിന്നാലെ, പാലാ ബിഷപ്പിനെ പുകഴ്ത്തി മന്ത്രി വിഎൻ വാസവന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

കോട്ടയം: പാലാ ബിഷപ്പിന്റെ നാർകോടിക്സ് ജിഹാദ് പരാമർശം രൂക്ഷമായ പ്രശ്നമാക്കാൻ ശ്രമിക്കുന്നത് തീവ്രവാദികളാണെന്ന് മന്ത്രി വിഎൻ വാസവന്‍റെ അഭിപ്രായം വിവാദമായതിന് പിന്നാലെ, പാലാ ബിഷപ്പിനെ പുകഴ്ത്തി മന്ത്രി വിഎൻ വാസവന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. കോട്ടയത്ത് പാലാ ബിഷപ്പിനെ നേരിൽക്കണ്ടതിന് ശേഷം ബിഷപ്പിനൊപ്പം ഉള്ള ചിത്രം അടക്കമാണ് മന്ത്രിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. 

Add Asianetnews as a Preferred SourcegooglePreferred

മന്ത്രിയുടെ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം 

അഭിവന്ദ്യനായ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിനെ സന്ദർശിക്കുവാൻ കഴിഞ്ഞു. മന്ത്രിസഭാ രൂപീകരണത്തിന് ശേഷം ഇപ്പോഴാണ് പിതാവിനെ സന്ദർശിക്കാൻ കഴിഞ്ഞത്. തികച്ചും സൗഹാർദ്ദപരമായ സന്ദർശനമായിരുന്നു. ബൈബിൾ, ഖുറാൻ, രാമായണം, ഭഗവദ്ഗീത തുടങ്ങിയ പുണ്യ ഗ്രന്ഥങ്ങളിൽ അഗാധ പാണ്ഡിത്യമുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ വളരെ ശ്രദ്ധാ പൂർവ്വം ശ്രവിക്കാറുണ്ട്. സന്ദർശനം ഹൃദ്യമായ ഒരു അനുഭവമായിരുന്നു.

സമൂഹ മാധ്യമങ്ങൾ വഴിയും മറ്റും വർഗ്ഗീയ ധ്രുവീകരണത്തിനും ചേരിതിരിവുണ്ടാക്കുവാനും ശ്രമിക്കുന്ന ചില ആസൂത്രിത നീക്കങ്ങൾക്കെതിരെ ഗവണ്മെന്റ് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞത് സ്വാഗതം ചെയ്യുന്നു. അസാമാധാന അന്തരീക്ഷം സൃഷ്ടിക്കുവാൻ ആരെയും അനുവദിക്കില്ല. 

നേരത്തെ ബിഷപ്പിനെ സന്ദര്‍ശിച്ച് മാധ്യമങ്ങളോട് സംസാരിച്ച വാസവന്‍ പാലാ ബിഷപ്പ് പാണ്ഡിത്യമുള്ള വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു.

ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടുമായി നടത്തിയത് സൗഹൃദ കൂടിക്കാഴ്ച മാത്രമാണെന്ന് കൂടിക്കാഴ്ചക്ക് ശേഷം മന്ത്രി പറഞ്ഞു. തീർത്തും വ്യക്തിപരമായ സന്ദർശനമാണ് നടത്തിയത്. സർക്കാർ പ്രതിനിധിയായിട്ടല്ല എത്തിയത്. നാർകോടിക്സ് ജിഹാദ് വിവാദത്തെക്കുറിച്ച് ബിഷപ്പുമായി ചർച്ച ചെയ്തിട്ടില്ല. 

ബിഷപ്പ് ഒരു പരാതിയും തന്നോട് പറഞ്ഞില്ല. പാലാ ബിഷപ്പ് ഏറെ പാണ്ഡിത്യമുളള വ്യക്തിയാണെന്നും മന്ത്രി പറഞ്ഞു.നാർകോടിക്സ് ജിഹാദ് വിഷയത്തിൽ ഒരു സമവായ ചർച്ചയുടെ സാഹചര്യമില്ലെന്ന് മന്ത്രി പറഞ്ഞു. സോഷ്യൽ മീഡിയയിൽ ചേരിതിരിവ് ഉണ്ടാക്കുന്ന പ്രതികരണങ്ങളിൽ ശക്തമായ നടപടി ഉണ്ടാകും. തീവ്രവാദികളാണ് പ്രശ്നം രൂക്ഷമാക്കാൻ ശ്രമിക്കുന്നത്. ഈ വിഷയം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ സംസ്ഥാന സർക്കാർ ഇടപെട്ടുവെന്ന് പറഞ്ഞ മന്ത്രി അസമാധാനത്തിന്റെ അന്തരീക്ഷമുണ്ടാക്കാൻ ആരെയും അനുവദിക്കില്ലെന്നും പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona