അരിക്കൊമ്പൻ ഇപ്പോള്‍ എവിടെയെന്ന് വ്യക്തമല്ല. ചിന്നക്കനാലിന്‍റെ വിവിധ മേഖലയില്‍ തെരച്ചില്‍ നടത്തുകയാണ് ദൗത്യസംഘമിപ്പോള്‍.

ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം പ്രതിസന്ധി. അരിക്കൊമ്പൻ ഇപ്പോള്‍ എവിടെയെന്ന് വ്യക്തമല്ല. ചിന്നക്കനാലിന്‍റെ വിവിധ മേഖലയില്‍ തെരച്ചില്‍ നടത്തുകയാണ് ദൗത്യസംഘമിപ്പോള്‍. നേരത്തെ ആനക്കൂട്ടത്തിനൊപ്പമുണ്ടായിരുന്ന അരിക്കൊമ്പന്‍ കൂട്ടത്തിൽ നിന്നും മാറി കാട്ടില്‍ ഉറങ്ങുന്നുവെന്നും വനംവകുപ്പ് സംശയിക്കുന്നുണ്ട്. മുൻപ് പല ദിവസങ്ങളിലും ഈ സമയത്ത് അരിക്കൊമ്പന്‍ കാട്ടിൽ മാറിയിട്ടുണ്ട്. അങ്ങനെ വന്നാൽ പതിനൊന്ന് മണിക്ക് ശേഷമേ പുറത്തിറങ്ങൂ. വന മേഖലയിൽ പല ഭാഗത്തായി വനപാലകർ തെരച്ചിൽ നടത്തുകയാണ്.

സമയം കുറയുന്തോറും അരിക്കൊമ്പന്‍ ദൗത്യം വെല്ലുവിളി കൂടുകയാണ്. വെയില്‍ ശക്തമായാല്‍ ആനയെ വെടിവയ്ക്കാന്‍ തടസമേറെയാണ്. വെയില്‍ കൂടിയാല്‍ ആനയെ തണുപ്പിക്കാന്‍ സൗകര്യം വേണ്ടിവരും. റേഡിയോ കോളര്‍ ഘടിപ്പിക്കാന്‍ കുടുതല്‍ സമയം വേണം. ആനയെ പുതിയ സ്ഥലത്തേക്ക് മാറ്റുന്നതും ശ്രമകരമാണ്. അതിനിടെ, 301 കോളനിക്ക് സമീപം ആനക്കൂട്ടം നില്‍ക്കുന്ന ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കൂട്ടത്തില്‍ അരിക്കൊമ്പനുണ്ടോ എന്ന് വ്യക്തമല്ല. 

ആരാണീ അരിക്കൊമ്പന്‍?

ചിന്നക്കനാല്‍, ആനയിറങ്കല്‍, ശാന്തന്‍പാറ മേഖലകളില്‍ വിലസുന്ന കാട്ടാനയാണ് അരിക്കൊമ്പന്‍. അരിക്കൊതിയനായ കൊമ്പനായതിനാലാണ് നാട്ടുകാര്‍ കൊമ്പനം അരിക്കൊമ്പൻ എന്ന് വിളിക്കുന്നത്. ഇടയ്ക്കിടയ്ക്ക് നാട്ടിൽ വന്ന് പോകുന്നതാണ് അരിക്കൊമ്പന്റെ രീതി. അരി തേടിയുള്ള യാത്രക്കിടയില്‍ വീടുകളും കെട്ടിടങ്ങളും കൃഷിയും തകർക്കും.

Also Read : അരിക്കൊമ്പൻ ദൗത്യം തുടങ്ങി; കുങ്കിയാനകള്‍ കൊമ്പന് അരികിലേക്ക്, എങ്ങോട്ട് മാറ്റും എന്നതിൽ സസ്പെൻസ്

ഇപ്പോൾ ചെയ്യാൻ പോകുന്നത്

  • അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടും
  • റേഡിയോ കോളർ ഘടിപ്പിച്ചു മറ്റൊരിടത്തേക്ക് മാറ്റും
  • രഹസ്യമായി നാടുകടത്തിയ ശേഷം ആനയെ നിരീക്ഷിക്കും