സോഷ്യലിസ്റ്റ് പാർട്ടികളുടെ ശക്തി കേന്ദ്രമായിരുന്ന വടകര ഇത്തവണ തിരിച്ചു പിടിക്കുമെന്ന് ഇടത് സ്താനാർത്ഥി എം കെ ഭാസ്കരൻ
കണ്ണൂർ: സോഷ്യലിസ്റ്റ് പാർട്ടികളുടെ ശക്തി കേന്ദ്രമായിരുന്ന വടകര ഇത്തവണ തിരിച്ചു പിടിക്കുമെന്ന് ഇടത് സ്താനാർത്ഥി എം കെ ഭാസ്കരൻ. ടിപി ചന്ദ്രശേഖരൻ വധം വീണ്ടും യുഡിഎഫിന് സഹതാപ വോട്ടായി മാറില്ലെന്നും, വികസനമില്ലായ്മയാണ് വടകരയിൽ ചർച്ചയാകുന്നതെന്നുമാണ് എം കെ ഭാസ്കരന്‍റെ വാദം. കൂടാതെ തദ്ദേശ തെരഞ്ഞെടുപ്പിലെ വീഴ്ചകൾ പരിഹരിച്ചെന്നും, മുന്നണി ഒറ്റക്കെട്ടെന്നും ഭാസ്കരൻ പറയുന്നു. സിറ്റിങ് എംഎൽഎ കൂടിയായ കെകെ രമ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി ഇത്തവണയും തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങിയിട്ടുണ്ട്. കെ ദിലീപാണ് എൻഡിഎ സ്ഥാനാർത്ഥി.
ടെലിവിഷൻ ചിഹ്നത്തിലാണ് കെകെ രമ ഇത്തവണ മത്സരിക്കുന്നത്. ഫുട് ബോൾ ചിഹ്നം ലഭിക്കുമെന്ന് കരുതിയിരുന്നെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷൻ അത് നല്‍കിയില്ല എന്ന ആരോപണവുമായി കെകെ രമയും ആഎംപിയും രംഗത്തെത്തിയിരുന്നു. ഫുട് ബോൾ തന്നെ ചിഹ്നമായി ലഭിക്കുമെന്ന് കരുതി നിരവധി ഫ്ലക്സ് ബോർഡുകളുൾപ്പെടെ മണ്ഡലത്തില്‍ പ്രദർശിപ്പിച്ചിരുന്നു. 2010 ലെ തദ്ദേശ തെരഞ്ഞെടുപ്പിലും 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ഉൾപ്പെടെ ആർഎംപി ഉപയോഗിച്ച ചിഹ്നമാണ് ഫുട് ബോളെന്നും അത് തരാൻ സാധിക്കില്ലെങ്കില്‍ നേരത്തെ തന്നെ അറിയിക്കണമായിരുന്നു എന്നും കെകെ രമ പ്രതികരിച്ചിരുന്നു.



